ഹെലികോപ്റ്ററിൽ കാര്യങ്ങൾ മുറപോലെ; ജനം കാണുന്നുണ്ട്; തുറന്നടിച്ച് ഷാഫി പറമ്പിൽ

shafi-pinarayi-heli
SHARE

‘മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ ഇന്ന് വൈകുന്നേരവും നാട്ടിലെ കൂലിപ്പണിക്കാരുൾപ്പടെ അധ്വാനിച്ച് കുടുംബം നോക്കാനുള്ള കൂലി കണ്ടെത്തുമായിരുന്നു. കേരളത്തിലെ 265 പേർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ ആശുപത്രികളിൽ രോഗബാധിതരായി

ശാരീരികമായി ഒറ്റപ്പെട്ട് കഴിയേണ്ടി വരുമായിരുന്നോ?  മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ. നാം വലിയൊരു വിപത്തിനെ നേരിടുകയാണ്.’ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. 

സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ സർക്കാർ വാടകയായി നൽകിയത് വിവാദമായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാര്യങ്ങൾ മുറപോലെ നടക്കുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇതുമുൻനിർത്തിയാണ് കാര്യങ്ങൾ മുറപോലെ അല്ലെന്ന് ഷാഫി പറയുന്നത്. 

‘ശമ്പളം കൊടുക്കാനുള്ള പണം പോലും ഖജനാവിൽ കാണില്ലെന്ന് പറയുന്ന അങ്ങ് ഹെലികോപ്റ്ററിന്റെ കാര്യത്തിൽ മാത്രം കാര്യങ്ങൾ മുറ പോലെ നടക്കുമെന്ന് സംശയാതീതമായി പ്രഖ്യാപിക്കുമ്പോൾ പത്രസമ്മേളനത്തിലെ മുൻഗണനകളും പ്രവർത്തിയിലെ മുൻഗണനകളും തമ്മിലുള്ള അന്തരം ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്.’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

കുറിപ്പ് വായിക്കാം:

മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ ഇന്ന് വൈകുന്നേരവും നാട്ടിലെ കൂലിപ്പണിക്കാരുൾപ്പടെ അധ്വാനിച്ച് കുടുംബം നോക്കാനുള്ള കൂലി കണ്ടെത്തുമായിരുന്നു. മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പോക്കറ്റിൽ കൈയ്യിട്ട് അവരുടെ ശമ്പളം വേണമെന്ന് സർക്കാർ ആവശ്യപ്പെടേണ്ടി വരുമായിരുന്നോ?. മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ കേരളത്തിലെ ആയിരക്കണക്കിന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ അവരുടെ ജീവൻ പണയം വെച്ചു ഈയൊരു പോരാട്ടത്തിന് വീടിനെയും കുടുംബത്തെയും വിട്ട് മാറിനിൽക്കേണ്ടി വരില്ലായിരുന്നു

കേരളത്തിലെ 265 പേർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ ആശുപത്രികളിൽ രോഗബാധിതരായി

ശാരീരികമായി ഒറ്റപ്പെട്ട് കഴിയേണ്ടി വരുമായിരുന്നോ ? വിദേശത്ത് നിന്ന് വരുന്ന ഓരോ മലയാളിയും സന്തോഷത്തോടെ സ്വന്തം കുടുംബത്തെ ചേർത്ത് പിടിച്ചു മക്കൾക്ക് ഒരു ഉമ്മ കൊടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുമായിരുന്നില്ലേ ? മുറ പോലെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ചികിത്സ കിട്ടാതെ കർണ്ണാടക അതിർത്തിയിൽ ആളുകൾ മരിച്ച് വീഴുമായിരുന്നോ ? കല്യാണം , മരണാനന്തര ചടങ്ങുകൾ , പരീക്ഷകൾ ഇതിലൊക്കെ നിയന്ത്രണങ്ങൾ വേണ്ടി വരുമായിരുന്നോ ?

ചികിത്സക്കും , പഠനത്തിനും , തൊഴിലിനും , വിനോദത്തിനും , വ്യായാമത്തിനും , കച്ചവടത്തിനുമൊക്കെയായി ജനങ്ങൾ പുറത്തുണ്ടാകുമായിരുന്നില്ലേ ? മുറ പോലെ ആയിരുന്നു കാര്യങ്ങളെങ്കിൽ 1,64,130 പേർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമായിരുന്നോ ? 21 ദിവസം നാട് ലോക്ക് ഡൗണിലേക്ക് മാറേണ്ടി വരുമായിരുന്നോ ? ഡോക്ടർമാർ മദ്യത്തിന് കുറിപ്പ് കൊടുക്കാതിരിക്കാൻ കോടതിയുടെ സഹായം തേടേണ്ടി വരുമായിരുന്നോ ? മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ . നാം(ലോകം) വലിയൊരു വിപത്തിനെ നേരിടുകയാണ് . അത് കൊണ്ട് തന്നെ മുറകൾ തെറ്റി പോകുന്നുണ്ട് .

ശമ്പളം കൊടുക്കാനുള്ള പണം പോലും ഖജനാവിൽ കാണില്ലെന്ന് പറയുന്ന അങ്ങ് ഹെലികോപ്റ്ററിന്റെ കാര്യത്തിൽ മാത്രം കാര്യങ്ങൾ മുറ പോലെ നടക്കുമെന്ന് സംശയാതീതമായി പ്രഖ്യാപിക്കുമ്പോൾ പത്രസമ്മേളനത്തിലെ മുൻഗണനകളും പ്രവർത്തിയിലെ മുൻഗണനകളും തമ്മിലുള്ള അന്തരം ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട് . 

ഈ സമയത്ത് എന്തെങ്കിലും അത്യാവശ്യത്തിന് (അനാവശ്യത്തിനും ) ഹെലിക്കോപ്റ്റർ വേണമെങ്കിൽ അന്ന് തൃശൂർ പാർട്ടി സമ്മേളനത്തിൽ നിന്ന് വന്ന് തിരിച്ച് പോവാൻ 8 ലക്ഷം കൊടുത്തത് പോലെ വാടകക്ക് വിളിച്ചാൽ മതിയായിരുന്നു . ഇനി കോവിഡ് പ്രതിരോധാവശ്യങ്ങൾക്ക് 10 തവണ ഉപയോഗിച്ചാൽ പോലും 80 ലക്ഷം കൊണ്ട് കാര്യം നടന്നേനെ. ഇപ്പോൾ ഇതായിരുന്നില്ല മുൻഗണനയും സ്വീകരിക്കേണ്ടിയിരുന്ന മുറയും .

MORE IN KERALA
SHOW MORE
Loading...
Loading...