കെഎസ്ആർടിസി ജീവനക്കാരൻ വി.ആർ. ബൈജു അപകടത്തിൽ മരിച്ച വാർത്ത വരുമ്പോൾ വെളിയനാട് സെന്റ് പോൾസ് സ്കൂളിൽ 10-ാം ക്ലാസ് മോഡൽ പരീക്ഷ എഴുതുകയായിരുന്നു ഏകമകൾ ഭവിത. രാവിലെ മരണ വിവരം നാട്ടുകാരും അധ്യാപകരും അറിഞ്ഞെങ്കിലും ഭവിതയെ അറിയിച്ചില്ല.
ജോലി കഴിഞ്ഞ് രാവിലെ എത്തേണ്ട അച്ഛൻ വരാത്തത് എന്താണെന്നറിയാൻ ഫോൺ വിളിച്ചു നോക്കിയെങ്കിലും എടുത്തിരുന്നില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകർ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്.
അവിടെ നിന്നു വൈകിട്ട് ബൈജുവിന്റെ സഹോദരൻ ബിജുവിന്റെ വീട്ടിലെത്തിച്ച ശേഷമാണു മരണ വിവരം അറിയിച്ചത്. വാർധക്യ അവശതകളാൽ കഴിയുന്ന ബൈജുവിന്റെ അച്ഛൻ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല.