കൊല്ലം ഉമയനല്ലൂരില്‍ പൊലീസിനു നേരെ അടിപിടി കേസിലെ പ്രതിയുടെ ആക്രമണം. പിടികൂടാന്‍ എത്തിയ പൊലീസുകാരെ വയല്‍ സ്വദേശി റഫീഖ് തടി കഷ്ണം കൊണ്ട് എറിഞ്ഞു പരുക്കേല്‍പ്പിച്ചു. വായുസഞ്ചാരം വളരെ കുറവുള്ള ടണലിലൊളിച്ച പ്രതിയെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
അടിപിടി കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ ദേശീയപാത അറുപത്തിയാറിൽ ഉമയനല്ലൂരിലായിരുന്നു നാടകീയ രംഗങ്ങള്‍. കേസിലെ രണ്ട് പ്രതികളെ പൊലീസ് ഓടിച്ചിട്ടുപിടികൂടി. പൊലീസിനെ കണ്ടതോടെ മൂന്നാം പ്രതി റഫീഖ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മരക്കമ്പ് കൊണ്ട് പൊലീസിനെ എറിഞ്ഞു. പ്രതിയുടെ ആക്രമണത്തില്‍ കൊട്ടിയം സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിന്റെ കാലിന് പരുക്കേറ്റു. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് എത്തിയതോടെ കെ.എ.പി കനാലിന്റെ ഭാഗമായുള്ള ടണലില്‍ റഫീഖ് ഒളിച്ചു. ഒടുവിൽ ഫയര്‍ഫോഴ്‌സെത്തി ഏറെ പരിശ്രമിച്ചാണ് അധികം വായു സഞ്ചാരമില്ലാത്ത ടണലിൽ നിന്നുപ്രതിയെ പുറത്ത് എത്തിച്ചത്.
റഫീഖ് നിരവധി ക്രിമിനല്‍ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാലിത് ചെറിയ പരുക്കേറ്റ എ.എസ്.ഐ ആശുപത്രിയില്‍ ചികിൽസ തേടി. പ്രതിയെ പിടികൂടുന്നതു കാണാനായി ആളുകൾ സംഘടിച്ചത് ദേശീയ പാതയിൽ അൽപ നേരം ഗതാഗതക്കുരുണ്ടാക്കി.