തൃശൂര്‍ കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടെതാണെന്ന് പൊലീസ്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി എട്ടു മണിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. കാണാതായെന്നു കാട്ടി ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ്, അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും തിരിച്ചറിഞ്ഞതും. കൊല്ലപ്പെടുന്നതിന് മുൻപ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും വ്യക്തമല്ല. പോസ്റ്റുമോർട്ടം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.മൃതദേഹം കണ്ട സ്ഥലം മദ്യപസംഘങ്ങളും താവളം കൂടിയാണ്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപുള്ള ചെറിയ കുന്നു കൂടിയാണ് ഈ പ്രദേശം.
സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇനിയും വ്യക്തമല്ല. ഒരാഴ്ച മുൻപാണ് കാണാതായത്. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. കൊലപാതകമാണെന്നാണ് സൂചന. ആ രീതിയില്‍ തന്നെയാണ് അന്വേഷണം. ഡിഐജി എസ്.സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.
കൊല്ലപ്പെട്ടത് ആരാണെന്ന് അറിയാന്‍ പൊലീസിനു മുമ്പിലുള്ള ഏക തെളിവ് മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയായിരുന്നു. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രങ്ങൾ െപാലീസ് പുറത്തു വിട്ടിരുന്നു. വടക്കാഞ്ചേരി റോഡില്‍ കുറാഞ്ചേരിയില്‍ ഇങ്ങനെ വിജനമായ കുന്ന് തിരഞ്ഞെടുത്തതും കൊലയാളിയുടെ ബുദ്ധിയാണ്.
മാലയും കമ്മലും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് എടുത്തു മാറ്റിയിരുന്നില്ല. കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തീവച്ചു കൊന്നതെന്ന് വ്യക്തമല്ല. വേറെ എവിെടയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍ പുറത്തു കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്. പക്ഷേ, പൂര്‍ണമായും മൃതദേഹം കത്തിനശിച്ചില്ല. കൊലയാളി ഒരുപക്ഷേ ഒരിക്കലെങ്കിലും നേരത്തെ ഈ കുന്നില്‍ വന്നിട്ടുള്ളയാളാകാനും സാധ്യതയുണ്ട്. ഇത്രയും അനുയോജ്യമായ ഇടം കണ്ടുപിടിച്ച കൊലയാളി ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള ആളാകണം.