രാത്രി ഫോൺ; എടുത്താൽ നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദം; ഭീതി

night-call-idukki
SHARE

ഫോൺ എടുത്താൽ കുഞ്ഞു കരയുന്ന ശബ്ദം. ജില്ലയിൽ രാത്രികാലത്തു പരിഭ്രാന്തിയുടെ ‘ബെൽ’ മുഴക്കി മൊബൈൽ ഫോണിലേക്കു കോളുകൾ എത്തുന്നു. രാത്രി 10.30 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് നെടുങ്കണ്ടത്തുള്ളവർക്ക് കോളുകൾ വരുന്നത്. നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകൾ എത്തുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും.

ഇതോടെ ഫോൺ എടുക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാൽ കോൾ കണക്ടാകില്ല. ഇതോടെ കോൾ ലഭിച്ചവർ പരിഭ്രാന്തിയിലാകും.ജില്ലയിൽ ഒട്ടേറെപ്പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോൺ കോളുകൾ എത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ പുതിയ തട്ടിപ്പാണ് ഈ മൊബൈൽ ഫോൺ കോളുകൾക്കു പിന്നിലെന്നു സൂചനയുണ്ട്. 

തട്ടിപ്പിനു പിന്നിൽ വാൻഗിരി ?

മൊബൈൽ ഫോൺ ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തി ഫോൺ വിശദാംശങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്ന 'വാൻഗിരി തട്ടിപ്പ്'  വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. മിസ്ഡ് കോൾ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏർപ്പാടാണ് വാൻഗിരി. അജ്ഞാത ഫോൺ നമ്പരുകളിൽ നിന്നുവരുന്ന മിസ്‌ഡ് കോളാണ് ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. തിരിച്ചു വിളിച്ചാൽ നിമിഷങ്ങൾക്കകം മൊബൈൽ ഫോണിലെ റീചാർജ് തുകയുടെ ബാലൻസ് നഷ്ടപ്പെടും.

കൂടാതെ മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തപ്പെടുമെന്നും പറയപ്പെടുന്നു.ഒരാൾക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേർക്ക് ഇത്തരത്തിൽ മിസ്ഡ് കോൾ പോകും. അവരിൽ 1000 പേരെങ്കിലും തിരിച്ചു വിളിച്ചേക്കാം. അപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. സൊമാലിയയിൽ നിന്ന് ‘00252’ ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഒട്ടേറെ പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്നാണു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം.

വേണം ജാഗ്രത

∙ കോൾ വന്ന നമ്പർ ഗൂഗിളിൽ സേർച് ചെയ്തു നോക്കുക. മേൽപറഞ്ഞ രാജ്യങ്ങളിൽ നിന്നാണെങ്കിൽ സംശയിക്കാവുന്നതാണ്. 

∙ ട്രൂകോളർ പോലുള്ള ആപ്പുകൾ ഇത്തരം ‘സ്പാം’ കോളുകൾ തിരിച്ചറിയുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും

∙ തുടർച്ചയായി മിസ്ഡ് കോളുകൾ വരികയാണെങ്കിൽ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകൾ കൈമാറുക. 

∙ തട്ടിപ്പുകൾ തിരിച്ചറിഞ്ഞാൽ ആ നമ്പറുകൾ ഫോണിൽ സേവ് ബ്ലോക്ക് ചെയ്യാൻ കോൾ സെറ്റിങ്സിൽ ഓപ്ഷനുണ്ട്. 

കടപ്പാട്: മനോരമ ഓൺലൈൻ

MORE IN KERALA
SHOW MORE
Loading...
Loading...