ആലപ്പുഴ ബൈപാസില്‍ റയില്‍വെ മേല്‍പ്പാലത്തിന്റെ ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചു. ട്രയിന്‍ ഗതാഗതം രണ്ടുമണിക്കൂര്‍ നേരം നിയന്ത്രിച്ചാണ് നിര്‍മാണം നടക്കുന്നത്. മൂന്നുമാസത്തിനകം ബൈപാസ് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
മാളികമുക്ക് ജങ്ഷനിലുള്ള ഒന്നാമത്തെ റെയില്‍വേ പാലത്തിന്റെ ഗര്‍ഡറാണ് ആദ്യം സ്ഥാപിച്ചത്. പുലര്‍ച്ചെ 1.30 മുതല്‍ 3.30 വരെ റെയില്‍ഗതാഗതം നിയന്ത്രിച്ചാണ് ഇവ ഉയര്‍ത്തിയത്. ഇനി നാല് എണ്ണംകൂടി ഘടിപ്പിക്കണം. ഈമാസം 30 വരെയാണ് ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള റയില്‍ബ്ലോക്ക് അനുമതിയുള്ളത്. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി സര്‍വീസ് റോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. രണ്ട് റെയിൽവേ മേല്‍പാലങ്ങളുടെ പണിയാണ് ആലപ്പുഴ ബൈപാസ് നിര്‍മാണം വൈകാന്‍ കാരണമായത്. ഗര്‍ഡറുകള്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ രണ്ടുമാസം കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് വേണം. ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളുടെ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടന്നത്.