പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംരക്ഷണ സമിതി രംഗതെത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ ആയിരത്തിലേറെ കുടുംബങ്ങളെ വനംവകുപ്പിന്‍റെ ഉത്തരവ് ബാധിക്കുമെന്നാണ് കാരണമായി ഉന്നയിക്കുന്നത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വിന് ചുറ്റും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തത്വത്തിൽ അംഗീകരിച്ച് ഒക്ടോബർ 30 നാണ് വനം വന്യജീവി വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥിതി ലോല മേഖലയാണന്ന് ഉത്തരവിൽ പറയുന്നു.
ഈ പ്രഖ്യാപനം പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ആരോപണം. കൃഷിക്കും കെട്ടിട നിര്‍മാണത്തിനുള്‍പ്പെടെ നിയന്ത്രണം വരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
വർഷങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണവും വ്യാപകമായ കൃഷിനാശവും മൂലം കര്‍ഷകര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇതിന് പുറമെ പരിസ്ഥിതി ലോല മേഖല കൂടിയായി പ്രഖ്യാപിച്ചാൽ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു.
ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഉള്‍പ്പെടെ നിവേദനം നല്‍കി. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.