ബാങ്ക് ഉദ്യോഗം രാജിവച്ച് കൃഷിയില്‍ നൂറു മേനി വിളയിച്ച യുവാവാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എന്‍.എസ്.പ്രവീണ്‍. പശു, ആട് വളര്‍ത്തലിലും ജൈവപച്ചക്കറി കൃഷിയിലുമാണ് പ്രവീണ്‍ വിജയഗാഥ രചിച്ചത്.
മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്‍റെ യുവകര്‍ഷകനുള്ള ബഹുമതി ലഭിച്ച എന്‍.എസ്.പ്രവീണ്‍ കൃഷിയില്‍ പൊന്നുവിളയിച്ച വ്യക്തിയാണ്. പ്രമുഖ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. കൃഷിയോടുള്ള കന്പം മൂത്ത് ഉദ്യോഗം ഉപേക്ഷിച്ചു. പശുവും ആടും വളര്‍ത്തിയായിരുന്നു തുടക്കം. പിന്നെ, മല്‍സ്യകൃഷി തുടങ്ങി. പുതിയ പശു ഫാമും പിന്നീട് തുടങ്ങി. പാല്‍ കറക്കുന്നത് മുതല്‍ ചാണകം വാരി തൊഴുത്തു വൃത്തിയാക്കുന്നതു വരെ പ്രവീണ്‍ തന്നെ. കാലികള്‍ക്കുള്ള തീറ്റപ്പുല്ലും സ്വയം കൃഷി നടത്തുന്നു. മുന്നൂറിലേറെ വാഴകളുള്ള തോട്ടം. അലങ്കാര മല്‍സ്യ വളര്‍ത്തല്‍. ഇങ്ങനെ പോകുന്ന പ്രവീണിന്‍റെ കൃഷി ജീവിതം.
മാതാപിതാക്കളായ പ്രേമയും സുബ്രമണ്യനും ഭാര്യ ശിൽപയും കാർഷിക വൃത്തിയിൽ പൂർണ പിന്തുണയും സഹായവുമായി കൂടെയുണ്ട്. ഉപജീവനത്തിനുള്ള വക കാർഷിക വൃത്തിയിലൂടെ ലഭിക്കുന്നതിനാല്‍ ബാങ്ക് ഉദ്യോഗത്തേക്കാള്‍ സംതൃപ്തിയുണ്ട് പ്രവീണിന് ഇപ്പോള്‍.