‘കൃത്യസമയത്ത് ഭീകരർ 'രാജ്യസ്നേഹി'കളുടെ രക്ഷക്കെത്തും’; ചോദ്യമുന്നയിച്ച് രാജേഷ്; കുറിപ്പ്

m-b-rajesh-fb-post
SHARE

കാശ്മീരിൽ ഭീകരർക്കൊപ്പം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം രാജ്യത്താകെ ചർച്ചയാവുകയാണ്. ഇതിന് പിന്നാലെ ചില സംശയങ്ങളും ആരോപണങ്ങളും ചോദ്യമായി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം.ബി രാജേഷ്. ‘പാർലിമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് ഡിവൈഎസ്പിയായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലിമെന്റ് ആക്രമണം ആർക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ രാഷ്ട്രീയ ബമ്പർ ലോട്ടറിയടിച്ചവാരെന്നും ആർക്കാണറിയാത്തത്? ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്ത് ഭീകരർ അവരുടെ നിതാന്ത ശത്രുക്കളായ 'രാജ്യസ്നേഹി' കളുടെ രക്ഷക്കെത്തുന്നത് എങ്ങിനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത്ഭുതത്തിനു പകരം ചില ചോദ്യങ്ങളാണുയരുന്നത്.’ അദ്ദേഹം കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച് ആദരിച്ചവനാണ്. 

കൊടുംഭീകരരെ ആർമി കന്റോൺമെൻറിനോട് അതിർത്തി പങ്കിടുന്ന സ്വന്തം വീട്ടിൽ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച്, അതിനു ശേഷം അവരേയും കൂട്ടി ഡൽഹിക്ക് കാറിൽ സഞ്ചരിക്കുന്ന 'വിശിഷ്ട സേവന 'ത്തിനിടയിലാണ് യാദൃഛികമായി പിടിയിലാവുന്നത്.ലക്ഷ്യം റിപ്പബ്ലിക്ക് ദിനമായിരുന്നിരിക്കണം.

'വിശിഷ്ട സേവന 'ത്തിൽ മുൻപരിചയമുണ്ട് ഈ വമ്പൻ സ്രാവിന്. പാർലിമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് DySP യായിരുന്ന ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലിമെന്റ് ആക്രമണം ആർക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ രാഷ്ട്രീയ ബമ്പർ ലോട്ടറിയടിച്ചവാരെന്നും ആർക്കാണറിയാത്തത്? ആവശ്യം വരുമ്പോഴെല്ലാം കൃത്യസമയത്ത് ഭീകരർ അവരുടെ നിതാന്ത ശത്രുക്കളായ 'രാജ്യസ്നേഹി' കളുടെ രക്ഷക്കെത്തുന്നത് എങ്ങിനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത്ഭുതത്തിനു പകരം ചില ചോദ്യങ്ങളാണുയരുന്നത്. ഉത്തരം പറയാൻ തങ്ങൾക്കിഷ്ടമില്ലാത്തവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന ഡൽഹിയിലെ ചാണക്യനും കർട്ടനു പിന്നിലെ കരുനീക്കങ്ങളുടെ സൃഗാല ബുദ്ധിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണം. വായും പൂട്ടി ഇരിക്കാതെ സമാധാനം പറയാൻ അവർക്ക് ബാദ്ധ്യതയുണ്ട്. സി.പി.ഐ.(എം) ഈ ആവശ്യം ഉയർത്തിയിട്ടുമുണ്ട്.

1. പാർലിമെന്റ് ആക്രമണ കേസിൽ ആരോപണ വിധേയനായിട്ടും സംരക്ഷണവും പിന്നെ പ്രൊമോഷനും അതും പോരാതെ രാഷ്ട്രപതിയുടെ മെഡലും കിട്ടിയത് എങ്ങിനെ? ഇതെല്ലാം എന്തിനുളള ഉപകാരസ്മരണയായിരുന്നു?

2. പാർലിമെന്റ് ആക്രമണക്കേസിലെ പങ്കിനെക്കുറിച്ച് ഇയാൾക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണം വാജ്പേയ് സർക്കാർ അന്വേഷിക്കാതിരുന്ന അസാധാരണ നടപടിക്ക് എന്തുണ്ട് വിശദീകരണം?

3. ഭീകരരെ ആർമി കന്റോൺമെന്റിനോട് ചേർന്ന അതീവ സുരക്ഷാ മേഖലയിലെ തന്റെ ഔദ്യോഗിക വസതിയിൽ താമസിപ്പിക്കാൻ ധൈര്യം കിട്ടിയതെങ്ങിനെ?ഏത് ഉന്നതന്റെ പിൻബലമാണയാൾക്കുള്ളത്?

4. കൊടുംഭീകരർ അതീവ സുരക്ഷാ മേഖലയിൽ ഒരു ദിവസം താമസിച്ചിട്ടും അറിയാത്ത ഇന്റലിജൻസ് വീഴ്ചയും സുരക്ഷാവീഴ്ചയും യാദൃഛികമെന്ന് വിശ്വസിക്കണോ?

5. പുൽവാമ യിലും അതിനു മുമ്പു നടന്ന ഭീകരാക്രമണഞളിലുമെല്ലാം ഭീകരർക്ക് ആക്രമണം നടത്താൻ സുരക്ഷിതമായി സൗകര്യം ഒരുക്കി കൊടുത്തതിലും ദേവീന്ദറിന് പങ്കുണ്ടോ?

6. പാർലിമെന്റ് ആക്രമണത്തിലെ പോലെ പത്താൻ കോട്ട് ,പുൽവാമ ഭീകരാക്രമണങ്ങളിലും ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടാതെ പോയത് എന്തുകൊണ്ട്? 

7. ഉറിയിലെ സൈനിക ക്യാമ്പിലേക്കും പുൽവാമയിലെ ജവാൻമാരുടെ കോൺവോയിലേക്കും എല്ലാ സുരക്ഷയും മറികടന്ന് ഭീകരർക്ക് എത്താനായത് ആരുടെ സഹായത്തിലാണെന്നറിയാൻ 'രാജ്യസ്നേഹി' സർക്കാർ ഒരു താൽപ്പര്യവും കാണിക്കാത്തത് എന്തുകൊണ്ടാവും?

ഭീകരാക്രമണങ്ങൾ രാഷ്ട്രീയ മൂലധനമാക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന ചിലരുടെ ഇപ്പോഴത്തെ നിസ്സംഗത കാണുമ്പോൾ കള്ളൻ/ഭീകരൻ കപ്പലിൽ തന്നെ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ.

MORE IN KERALA
SHOW MORE
Loading...
Loading...