അനശ്വര നാദസൗഭഗത്തിന് ഇന്ന് 80; ഒരു ജനത ചേർത്തുവച്ച സ്വരധാര

k-j-yesudas-6
SHARE

മലയാളത്തിന്റെ അനശ്വര നാദസൗഭഗത്തിന് ഇന്ന് എണ്‍പതു വയസ്സ്. ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ആ സ്വരധാര പൊഴിയാത്ത ഒരുനിമിഷവും ഈ ഭൂമിയുണ്ടാകില്ല. അത് കേട്ടുമുഴുകിയിരിക്കുന്ന ഒരാളെങ്കിലുമില്ലാതെ സൂര്യന്‍ അസ്തമിക്കുകയുമില്ല. എണ്‍പതാംപിറന്നാള്‍ ആശംസകളുടെ നിറവിലാണ് നമ്മുടെ സ്വന്തംപാട്ടുകാരന്‍.

 മലയാളത്തിന്റെ മാത്രമല്ല ഭാരതീയ സംഗീതത്തിന്റെ നാദമയൂഖം അശീതിയുടെ ഹിമല്‍ശൃംഗത്തില്‍ ഇന്ന് കാലെടുത്തുവെയ്ക്കുന്നു ആരോണാവരോഹണങ്ങളില്‍ നമ്മെ നയിക്കുന്ന പ്രകാശമായി. ആ നാദം സത്യവും ശിവും സുന്ദരവുമാണിന്നും

വലിയവനും ചെറിയവനുമെല്ലാം  സച്ചിദാനന്ദത്തിലാറാടിച്ച ഒരോയൊരുശാരീരം. പകരമില്ലാത്തെ ആലാപനം.1961 നവംബര്‍ 14നായിരുന്നു സംഗീതലോകത്തെ ആ അല്‍ഭുതപ്പിറവി. എംബി ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ ശ്രീനാരായണ ഗുരുവിന്റെ വരികളിലൂടെ. 

കാന്തികതരംഗങ്ങളില്‍ രേഖപ്പെടുത്തിയ ആ ശബ്ദം മസുകളെ കാന്തമെന്നപോലെ വലിച്ചടുപ്പിക്കുയായിരുന്നു പിന്നീട് ആരാധകരെ മാത്രമല്ല സംഗീത സംവിധായകരെയും ആ ശബ്ദം കീഴ്പെടുത്തി. പാട്ടെഴുത്തുകാരെയും. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍, എം.എസ് വിശ്വനാഥന്‍, എ.ടി ഉമ്മര്‍, കെ. രാഘവന്‍ എന്നിവരൊക്കെ ആ സ്വരസഞ്ചാരങ്ങള്‍ മനസില്‍ക്കണ്ട് പാട്ട് ചിട്ടപ്പെടുത്തി.

വയലാര്‍, പി. ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി, തുടങ്ങിയരുടെ വരികള്‍ വിരിയിച്ചത് ആ ഉച്ചാരണശുദ്ധികൂടി ചിന്തിച്ചാണ്സ്വരസ്ഥാനമൊപ്പിച്ച പാടലായിരുന്നില്ല അത്. വരികളുടെ ആത്മാവറിഞ്ഞ ആലാപനമായിരുന്നു. ആ ശബ്ദത്തിന് വഴങ്ങാത്ത ഒരുഭാവവുമില്ല. ഭക്തിയെങ്കില്‍ അതിന്റെ പരകോടി. ഭാവം വിപ്ലവമാണെങ്കില്‍ ചിതറിത്തെറിച്ച തീപ്പൊരി. മലയാളത്തിലെത്തിയ സലീന്‍ ചൗധരി, നൗഷാദ്, രവീന്ദ്ര ജയിന്‍, രവി ബോംബെ തുടങ്ങിയവരുടെ ഹൃദയവും അദ്ദേഹം കീഴടക്കി.

ആ നാദയാഗാശ്വം ക്രമേണ തെക്കെ ഇന്ത്യയും കടന്ന് ഹിന്ദി ഹൃദയഭൂമിയേക്ക് കുതിച്ചു. ഒരു മദ്രാസി ഗായകന്‍ ഹിന്ദി ഹൃദയം കീഴടക്കുന്നത് ചിന്തിക്കാന്‍ പറ്റാത്ത കാലത്തായിരുന്നു അത്. കാലം പുതിയ ഈണങ്ങളും വരികളും തേടിയപ്പോള്‍ പുതിയ സംഗീതസംവിധായകരും പാട്ടെഴുത്തുകാരും വന്നു. പക്ഷേ ആ ശബ്ദത്തിന് പകരംവെയ്ക്കാന്‍ മാത്രം മറ്റൊന്നുണ്ടായില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ രവീന്ദ്രന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ആ ശാരീരത്തിന്റെ മന്ത്ര–താര സ്വരസ്ഥാനങ്ങളിലെ സഞ്ചാരവഴികള്‍ കണ്ടുകൊണ്ടായിരുന്നു.

ഇളയരാജ, ഒൗസേപ്പച്ചന്‍, ജോണ്‍സണ്‍, മോഹന്‍ സിത്താര,വിദ്യാസാഗര്‍, ജെറി അമല്‍ദേവ് തുടങ്ങിയവരെല്ലാം ആ  ശാരീരത്തിന്റെ ആരാധകരാണ്. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ആദ്യമായെത്തിയപ്പോഴും ശബ്ദം മറ്റൊന്നായിരുന്നില്ല.

നാല്‍പ്പത്തിഅയ്യായിരത്തിലേറെ സിനിമാപാട്ടുകള്‍, ഇരുപതിനായിരത്തിലേറെ മറ്റുഗാനങ്ങള്‍. ഈ ശാരീരത്തില്‍ തൊടാത്ത ഭാഷകളില്ല. നേടാത്ത പുരസ്കാരങ്ങളുമില്ല. എട്ട് തവണ ദേശീയ പുരസ്കാരം. അതും പല ഭാഷകളില്‍. കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ. മറ്റു സംസ്ഥാനങ്ങള്‍ നല്‍കിയ ആദരം ഇതിനു പുറമെ. 77ല്‍ പത്മശ്രീ. 2002ല്‍ പദ്മഭൂഷണ്‍. 2017ല്‍ പദ്മവിഭൂഷണ്‍. ഇപ്പറഞ്ഞതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതാണെന്ന് മാത്രം. ശാസ്ത്രീയ സംഗീതം സാധാരണക്കാരിലേക്ക് പകര്‍ത്തുന്നതില്‍ ആശബദ്ം ചെലുത്തിയ സ്വാധീനത ചെറുവാക്കുകളില്‍ പറയാനാവുന്നതല്ല. നമുക്കാശംസിക്കാം നവതിയിലും നവ്യമായിരിക്കട്ടെ ആ നാദധാര.

MORE IN KERALA
SHOW MORE
Loading...
Loading...