രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയും സദാചാരപ്പൊലീസ് ചമയുകയും ചെയ്തുവെന്നാരോപിച്ച് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരെ പരാതി. മാധ്യമപ്രവർത്തകയാണ് പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സഹപ്രവർത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി വീട്ടിൽ വന്നതിന്റെ പേരിലാണ് പ്രസ്ക്ലബ് സെക്രട്ടറിയായ എം.രാധാകൃഷ്ണനും മൂന്ന് പേരും സദാചാരപ്പൊലീസിങ് നടത്തിയത്.
പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിൽ വന്ന സുഹൃത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതും പ്രസ്ക്ലബ് സെക്രട്ടറിയും കുറച്ചാളുകളും വീട്ടിലേക്ക് കയറി വന്നുവെന്നും പുരുഷ സുഹൃത്ത് വരുന്നതിനെ ചോദ്യംചെയ്തുവെന്നും പരാതിക്കാരി വ്യക്തമാക്കി.
മക്കളെയും തന്നെയും ബലപ്രയോഗത്തിലൂടെ മുറിയിലേക്ക് കയറ്റിയെന്നും വീട്ടിൽ വന്ന സുഹൃത്തിനെ തല്ലിയെന്നും പരാതിയിലുണ്ട്. ഗൂഢാലോചനയ്ക്കൊടുവിലാണ് ഈ ആക്രമണമെന്നും പരാതിക്കാരിയും സുഹൃത്തുക്കളും ആരോപിക്കുന്നു.