പ്രതിരോധമരുന്ന് ഉണ്ടെങ്കില്‍പ്പോലും, പാമ്പുകടിയേറ്റവര്‍ക്കുണ്ടാകുന്ന സങ്കീര്‍ണതകള്‍ നേരിടാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളില്ലാത്തത്
മരണനിരക്ക് ഉയര്‍ത്തുന്നു. സൗകര്യങ്ങളുള്ള വലിയ ആശുപത്രികളിലേക്ക് മാറ്റുമ്പോഴേക്കും സമയം വൈകിയിരിക്കും. വെല്ലുവിളി ഏറ്റെടുക്കാന്‍ ചെറു ആശുപത്രികളിലെ ജീവനക്കാര്‍ തയാറാകാത്തതാണ് റഫര്‍ ചെയ്യാനുള്ള തിടുക്കത്തിന് പിന്നില്‍. ഇങ്ങനെ മെഡിക്കല്‍ കോളജുകളിലെത്തിയ രോഗികളെത്രപേര്‍ മരണത്തിന് കീഴടങ്ങിയെന്ന കണക്കും ആരോഗ്യവകുപ്പിന്റെ പക്കലില്ല.
ഷെഹ് ല ഷെറിനെ ആദ്യമെത്തിച്ച ബത്തേരി ആശുപത്രിയില്‍ പാമ്പുകടിക്കുള്ള പ്രതിരോധ മരുന്ന് ഉണ്ടായിട്ടും നല്കിയില്ല. പ്രതിരോധ മരുന്ന് ലഭ്യമാണെങ്കില്‍ നല്കാതെ റഫര്‍ ചെയ്യരുതെന്നാണ് പാമ്പുകടി ചികില്‍സാ മാനദണ്ഡത്തിലെ പ്രധാന വ്യവസ്ഥ. ഇത് ഡോക്ടര്‍ ലംഘിച്ചതാണ്
അഞ്ചാംക്ളാസുകാരിയുടെ ജീവനെടുത്തത്. ഇതുപോലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വിദഗ്ധ ചികില്‍സ തേടി വലിയ ആശുപത്രിയിലേയ്ക്കുള്ള യാത്രയില്‍ പൊലിയുന്ന ആദ്യ ജീവനല്ല ഷഹ് ലയുടേത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍പ്പോലും പാമ്പുവിഷത്തിന് പ്രതിരോധ മരുന്ന് നല്കാന്‍
സംവിധാനമുണ്ടാക്കണമെന്ന് ആരോഗ്യ നയരൂപീകരണ വേളയില്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി ആരോഗ്യനയത്തില്‍ ഈ വിഷയം ഇടംപിടിച്ചില്ല. നിലവില്‍ താലൂക്ക് ആശുപത്രികള്‍ മുതലാണ് ആന്റിസ്നേക്ക് വെനം നല്കിവരുന്നത്. എന്നാല്‍ മരുന്നു നല്കുമ്പോള്‍ അപൂര്‍വമായെങ്കിലും അലര്‍ജി മുതല്‍ ശ്വാസം മുട്ടല്‍ വരെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം. ഇത് നേരിടാനുള്ള വെന്റിലേററര്‍ സംവിധാനമുള്‍പ്പെടെ പലയിടത്തുമില്ല. രാത്രിയിലും മറ്റും പ്രവൃത്തി പരിചയമുള്ള ഡോക്ടറുടെ അഭാവം കൂടിയാകുമ്പോള്‍ റഫര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം പിന്നെയും കൂടും.
സെപ്റ്റംബര്‍ വരെ പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളില്‍ പാമ്പ് കടിയേറ്റ് ചികില്‍സ തേടിയത് 4086 പേരാണ്. ഏഴുപേര്‍മരിച്ചു. എന്നാല്‍ കൂടുതല്‍ പേര്‍ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകളിലെ കണക്ക് ആരോഗ്യവകുപ്പിന് അറിയില്ല. നിരക്കുകള്‍ ഇത്ര അധികമാണെന്നിരിക്കെ അടിയന്തര ചികില്‍സാ
സംവിധാനമൊരുക്കുന്നതിനും ചികില്‍സയില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനും കൂടി ഷെഹ് ലയുടെ ദാരുണമരണം പാഠമാകണം.