തിരക്കേറിയ ജോലിക്കിടയിലും ചെണ്ടമേളം വിനോദമാക്കി മലയാളി ടെക്കികൾ. ബെംഗളൂരുവിലാണ് മേളപ്രിയരായ ടെക്കികളുടെ കൂട്ടായ്മ. പഠനം പൂര്‍ത്തിയാക്കി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നൂറോളം ടെക്കികള്‍
കീബോര്‍ഡില്‍ താളം പിടിച്ചുമടുത്താല്‍ ഒടുവില്‍ വാരാന്ത്യമായാല്‍ ചെണ്ടക്കോലെടുക്കുമിവര്‍. പിന്നെ മേളം കൊട്ടിമുറുകും. ഐടി മേഖലയിലെ ജോലിത്തിരക്കിനിടയ്ക്കാണ് ബെംഗളൂരു കലാവാദ്യ അക്കാദമിയില്‍ ടെക്കികളുടെ ചെണ്ടപഠനം.
ബെഗളൂരുവില്‍ മൂന്ന് കേന്ദ്രങ്ങളിലായി, 140 പേരോളം ചെണ്ടമേളം പഠിക്കുന്നുണ്ട്. പഞ്ചാരി മേളവും, പണ്ടിമേളവും അഷ്ടപദിയുമെല്ലാം ഇവര്‍ മികവോടെ കൊട്ടിക്കയറും. ജോലിത്തിരക്കും സമ്മര്‍ദവും ഏറെയുണ്ടെങ്കിലും താളം പിടിക്കുമ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാകുമെന്ന് ഇവര്‍ പറയുന്നു. ടെക്കികള്‍ക്ക് പുറമെ മറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും മേളം പഠിക്കാനായി ഇവിടെയെത്തുന്നുണ്ട്. നവംബർ ആദ്യം അരങ്ങേറ്റത്തിന് ഒരുങ്ങുകയാണിവര്‍.