സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കള്‍ക്കുള്ള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതുകൂടി ഏറ്റെടുക്കാന്‍ ആകില്ലെന്നാണ് നിലപാട്. പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.
നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നുണ്ട് . അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക,അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. 2015 ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇത് വലിയതോതില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ മാനേജ്മെന്റ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.