കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി നസിറുദ്ദീന്റെ വാഹനത്തിനുനേരെ ആക്രമണം. പാലക്കാട് ഒറ്റപ്പാലത്തു വച്ചാണ് ഒരു വിഭാഗം വ്യാപാരികൾ നസുറുദ്ദീനെ മർദിക്കുകയും വാഹനം തകർക്കുകയും ചെയ്തത്. ജില്ലയിലെ വ്യാപാരി നേതൃത്വങ്ങള്‍ തമ്മിലുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
രാവിലെ പാലക്കാട് വച്ച് ടി നസിറുദ്ദീനിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന വ്യാപാരികളുടെ യോഗം സംഘർഷ സാധ്യത കണക്കിലെടുത്ത് ഒഴിവാക്കിയിരുന്നു. പാലക്കാട് നഗരത്തില്‍ സംഘടിച്ചവരെ പൊലീസ് പിരിച്ചുവിട്ടതോടെ ഒറ്റപ്പാലത്ത് യോഗം ചേരാനായി വ്യാപാരികള്‍ പിരിഞ്ഞു. പിന്നീട് ഒറ്റപ്പാലത്തെ യോഗവും ഉപേക്ഷിച്ച് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെയുളളവര്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ചെര്‍പ്പുളശേരി റോഡില്‍ വച്ച് ഒരു വിഭാഗം വ്യാപാരികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന നസിറുദ്ദീനും സംസ്ഥാന് സെക്രട്ടറി സേതുമാധവനും പരുക്കേറ്റു. ഇരുവരും താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
കാറിന്റെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. നസിറുദ്ദീനെ അനുകൂലിക്കുന്നവര്‍ സഞ്ചരിച്ച മറ്റൊരു വാഹനവും ആക്രമിക്കപ്പെട്ടതായി വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ ബാബു കോട്ടയിലിന്റെ നേതൃത്വത്തിലുളള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചേരിതിരിവിന് കാരണം. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടുപോകാനുളള നസിറുദ്ദീനിന്റെ നീക്കം ബാബുകോട്ടയില്‍ വിഭാഗം എതിര്‍ക്കുന്നു. നേരത്തെ നസിറുദ്ദീനെ എതിര്‍ത്തിരുന്ന മറ്റൊരു വിഭാഗം ജോബി വിചുങ്കത്തിന്റെ നേതൃത്വത്തില്‍ നിലവിലുണ്ട്.