ദേശീയപാത 85ൽ മൂന്നാർ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും മലയിടിച്ചിൽ. 60 മീറ്റർ ദൂരത്തിൽ സംരക്ഷണ ഭിത്തിയും റോഡും തകർന്ന് താഴേക്ക് പതിച്ചു. ആളപായമില്ല. രാവിലെ 6.45ഓടെയായിരുന്നു അപകടം. രണ്ട് പേർക്ക് പരുക്കേറ്റു.
റോഡിന്റെ മുകൾ ഭാഗത്തുനിന്നു കൂറ്റൻ പാറയും മണ്ണും പതിക്കുകയായിരുന്നു. പാറ പൊട്ടിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും.കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സ്ഥലത്തിനു സമീപം മലയിടിച്ചിലിൽ ഒരാൾ മരിച്ചിരുന്നു.
അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട അനുഭവമാണ് ദേവികുളം ഹാർട്ട് എസ്റ്റേറ്റ് മാനില സ്വദേശി രമേഷ് കുമാറിന് പങ്കുവെക്കാനുള്ളത്. ഒരു ഫോണ്‍ കോളാണ് രമേഷിന്റെ രക്ഷകനായത്. ആ നിമിഷം സൂര്യനെല്ലി സ്വദേശി നാഗരാജ് വിളിച്ച് ഫോൺ ബെല്ലടിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് രമേഷ് പറയുന്നു.
പാൽ വിതരണക്കാരനായ രമേഷ് കുമാർ രാവിലെ ഓട്ടോയിൽ പാലുമായി ഗ്യാപ് റോഡിൽ വിതരണത്തിനു എത്തിയതായിരുന്നു. അവിടത്തെ കടകളിൽ പാൽ നൽകിയ ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. ഫോൺ എടുത്ത് സംസാരിച്ച് തുടങ്ങിയ സമയത്ത് ആണ് തൊട്ട് മുന്നിൽ മല ഇടിഞ്ഞത്.