മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മർദിച്ച മകനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമല ഉമ്പർനാട് കാക്കാനപ്പള്ളി കിഴക്കതിൽ രതീഷിനെ (29) ആണ് എസ്ഐ എ.സി.വിപിന്റെ നേതൃത്വത്തിൽ ചുനക്കര പെട്രോൾ പമ്പിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ പിതാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കുറത്തികാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
വിഡിയോയിൽ പിതാവായ രഘുവിനെ മകൻ രതീഷ് ക്രൂരമായി മർദിക്കുന്നതെന്നു കണ്ട പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഒളിവിൽ പോയ രതീഷ് ചുനക്കരയിൽ എത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്നാണു അറസ്റ്റ്. പ്രതിയെ പിടികൂടിയ കാര്യം പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.