കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കറുകച്ചാൽ നെടുമറ്റത്തിൽ എൻ.കെ.മനോജിന്. കറുകച്ചാലിലെ ബിസ്മി ലോട്ടറി ഏജൻസി ഉടമ ടി.എ.ബൈജുവിന്റെയും മാനേജർ സുനിൽ കുമാറിന്റെയും വലിയ മനസ്സാണ് മനോജിന്റെ ജീവിതം മാറ്റിമറിച്ചത്. ടാക്സി ഡ്രൈവറാണ് മനോജ്.
ഏജൻസിയില്‍ നിന്ന് സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് മനോജ്. മനോജ് വിളിച്ചുപറഞ്ഞതനുസരിച്ച് എട്ട് ടിക്കറ്റുകൾ മാറ്റിവെച്ചു. അതിൽ ഒരു ടിക്കറ്റിനാണ് ഒരു കോടി സമ്മാനമടിച്ചത്.
നറുക്കെടുപ്പ് ഫലം വന്നശേഷവും മനോജ്‍ ലോട്ടറി കൈപ്പറ്റുകയോ പണം നൽകുകയോ ചെയ്തിരുന്നില്ല. ലോട്ടറി സ്വന്തമാക്കി സമ്മാനം നേടാമായിരുന്നെങ്കിലും അതിന് മനസ്സു വന്നില്ലെന്നു ബൈജുവും സുനിലും പറയുന്നു. ഇവർ തന്നെ മനോജിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. തുക കിട്ടിയ ശേഷം ഭാവികാര്യം ആലോചിക്കുമെന്നും തൊഴിൽ ഉപേക്ഷിക്കില്ലെന്നും മനോജ് പറഞ്ഞു.