ടിക്കറ്റ് എടുത്തിട്ട് മാനേജറോട് അവധി ചോദിച്ചു; ഓണം ബംപർ അടിച്ചെന്ന് തമാശ; ഭാഗ്യം വന്ന വഴി

lottery-20
SHARE

രതീഷ്, റോണി, രാജീവൻ, സുബിൻ, രഞ്ജിൻ, വിവേക് എന്നിവരാണ് കേരളം കാത്തിരുന്ന ഭാഗ്യശാലികള്‍. ഓണം ബംപറിന്റെ രൂപത്തിലാണ് ഭാഗ്യം ഈ ആറ് സുഹൃത്തുക്കൾക്കിടയിലേക്ക് ഓടിയെത്തിയത്. ബംപർ ലോട്ടറി ടിക്കറ്റുകൾ സംഘം ചേർന്നെടുക്കുന്നതു പതിവാണെങ്കിലും കഴിഞ്ഞ ദിവസം ടിക്കറ്റ് വാങ്ങാൻ അധികമാരും താൽപര്യം കാണിച്ചില്ല. ജേതാക്കളായ റോണിയും വിവേകും രതീഷും ചേർന്നു ടിക്കറ്റ് വാങ്ങാൻ തയാറെടുത്തതോടെ രാജീവനും രംജിനും ഒപ്പം ചേർന്നു. ആറു പേരെങ്കിലും വേണമെന്ന അഭിപ്രായം വന്നതോടെ മനസില്ലാ മനസ്സോടെയാണു സുബിനും സംഘത്തിൽ ചേർന്നത്. പക്ഷേ, ഭാഗ്യം ഇങ്ങനെ ഞെട്ടിക്കുമെന്ന് ഇവർ കരുതിയില്ല. ടിവിയിൽ ആദ്യം ലോട്ടറി ഫലം വാർത്തയായി വന്നതോടെയാണ് ഇവർ ടിക്കറ്റ് പരിശോധിച്ചത്.

തുടർന്നു ഫലം ഉറപ്പാക്കാൻ നേരെ ലോട്ടറി വിൽപനക്കാരനായ സിദ്ദീഖിനരികിലെത്തി. ഭാഗ്യത്തിന്റെ വിളി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ആർപ്പുവിളിയായി. ഭാഗ്യവാൻമാരെ കാണാനും അഭിനന്ദിക്കാനും വിവരങ്ങൾ ശേഖരിക്കാനും എത്തിയവരെക്കൊണ്ടു ദേശീയപാത തിരക്കിലായി. വിജയികളിൽ 3 പേർ മാത്രമാണു വിവാഹിതർ. രണ്ടാഴ്ച മുൻപു പിതാവ് മരിച്ച സങ്കടം മാറാത്ത അവസ്ഥയിലാണു രംജിൻ. സ്വന്തമായി വീടില്ലാത്തവരും ഇക്കൂട്ടത്തിലൂണ്ട്. കടങ്ങളും പ്രശ്നങ്ങളും പരിഹരിച്ചു കുടുംബാംഗങ്ങൾക്കു നല്ലൊരു ജീവിതം നൽകാമെന്ന പ്രതീക്ഷയിലാണിവർ.

ടിക്കറ്റ് എടുത്തു തിരികെയെത്തിയ ശേഷം സംഘത്തിലെ രാജീവൻ ജ്വല്ലറി മാനേജരോടു തമാശയായി ഒരു അവധി ചോദിച്ചിരുന്നു. മാനേജർ കാര്യം തിരക്കിയപ്പോൾ ഓണം ബംപർ അടിച്ചു കഴിഞ്ഞു ബാങ്കിൽ പോകാനാണെന്നാണ് അന്നു മറുപടി പറഞ്ഞത്. കേട്ടു നിന്നവർ ചിരിച്ചെങ്കിലും ആ തമാശ ഇപ്പോൾ കാര്യമായതിന്റെ ഞെട്ടലിലാണ് ഇവർ. സിദ്ദീഖിന്റെ ലോട്ടറിക്കടയിൽനിന്നു വിറ്റ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപയുമുണ്ട്. എന്നാൽ ആരാണു വിജയിയെന്നു കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം 1000 രൂപയുടെ 13 സമ്മാനങ്ങളും സിദ്ദീഖ് വിറ്റ ഓണം ബംപർ വഴി അടിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...