കേരളത്തില്‍ റെയിൽവേ സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാന്‍ ഒരുങ്ങി ആർപിഎഫ് . നാലായിരം വനിതകളെ ഉള്‍പ്പടെ പതിനായിരം പേരെ ആര്‍ പി എഫിലേക്ക് നിയമിക്കും . തിരുവനന്തപുരത്തും എറണാകുളത്തും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ ഡി.ജി പറഞ്ഞു.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വിലയിരുത്തുന്നതിനാണ് പത്തുവര്‍ഷത്തിന് ശേഷം ഇതാദ്യമായി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ തിരുവനന്തപുരത്ത് എത്തിയത്. ആര്‍ പി എഫ് അംഗങ്ങളുടെ കുറവ് കാരണം പലപ്പോഴും എല്ലാ ടെയിനുകളിലും സുരക്ഷ ഒരുക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ നൂറ് വീതം പുതിയ ആര്‍ പി എഫ് സേനാം അംഗങ്ങളെ നിയോഗിക്കും .സ്ത്രീ യാത്രക്കാർക്കു സുരക്ഷ അലാം വഴി റെയിൽവേ അധികൃതരെ വിവരം അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടന്‍ പുറത്തിറക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേസെടുക്കാനുള്ള അധികാരം ആർപിഎഫിന് നൽകി നിയമം ഉടന്‍ ഭേദഗതി ചെയ്യപ്പെടുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു
സ്ഥിരം കുറ്റവാളികളുടെയും തീവ്രവാദികളുടെയും മുഖം പെട്ടെന്ന് തിരിച്ചറിയുന്ന സോഫ്റ്റ്‌വെയർ സംവിധാനം റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുമായും ആർപിഎഫ് സേനാംഗങ്ങളുടെ തോളുകളിൽ ഘടിപ്പിക്കുന്ന ക്യാമറകളുമായും ബന്ധിപ്പിക്കുന്ന സംവിധാനം ഉടന്‍ വരും . റെയിൽവേ തിരുവനന്തപുരം ഡിവിഷനു കീഴിൽ ട്രെയിൻ തട്ടിയും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും അപകടമരണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.