ഇനിയൊരു തേപ്പിന്റെ കഥയാണ്. തെറ്റിദ്ധരിക്കണ്ട, സ്ഥാനാർഥി മോഹം നൽകി ആരെയും പറ്റിച്ച കഥയല്ല. ഇത് പാലായുടെ പരമ്പരാഗത രാഷ്ട്രീയ വസ്‌ത്ര ധാരണത്തിന്റെ കാഴ്ചയാണ്
പാലാ..പേരിലെ അതേ തെളിച്ചമുണ്ട് നാട്ടിലും പക്ഷെ സൂക്ഷിക്കണം. ഈ വെള്ളകുപ്പായക്കാരുടെ അടുത്തുകൂടെ പോകുമ്പോൾ അവരുടെ ഷർട്ടുകൊണ്ടോ മുണ്ടുകൊണ്ടോ ദേഹം മുറിയാതെ നോക്കണം...കാരണം അതങ്ങനെയാണ് ഇങ്ങനെയാക്കി എടുക്കുന്നത്.
അതെ, അലക്കി വടിപോലെയാക്കിയ വെള്ള ഷർട്ടുo മുണ്ടുമാണ് പാലാ സ്റ്റൈൽ. റബറും ബീഫും കഴിഞ്ഞാൽ പാലായ്ക്ക് പിന്നെ പ്രിയം വെള്ളയോടാണ്
പാർട്ടി വ്യത്യാസളൊന്നുമില്ല ഈ വെള്ളയുടുക്കലിന്. സ്ഥാനാർഥികൾക്കും ഉണ്ട് വെള്ളയോടുള്ള പ്രണയം. അത് അങ്ങനെയേ വരൂ, വെള്ളയിൽ വടിവൊത്തു നിന്നൊരു നേതാവിന്റെ നാടാണ് പാലാ