മരണം വിളിച്ചത് വിവാഹ ഒരുക്കങ്ങൾക്കിടയിൽ; ഞെട്ടലിൽ നാട്

mulleria-accident
SHARE

മുള്ളേരിയ : ‌സംസ്ഥാനാന്തര പാതയിൽ മരം വീണു എന്നു കേട്ടപ്പോൾ അതിലെന്തിരിക്കുന്നു എന്ന ഭാവമായിരുന്ന മുള്ളേരിയക്കാർക്ക്. മരം വീഴ്ച പതിവായതിനാൽ അതുപോലെ ഒരു മരം വീണതായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെയിരിക്കെയാണ് ഓടുന്ന കാറിനു മുകളിലേക്കാണ് മരം വീണതെന്ന വിവരം എത്തിയത്. ഇതോടെ ടൗണിലുണ്ടായിരുന്നവർ കൂട്ടത്തോടെ അപകട സ്ഥലത്തേക്ക് കുതിച്ചു. അപ്പോഴേക്കും സിഐ കെ. പ്രേംസദന്റെ നേതൃത്വത്തിൽ ആദൂർ പൊലീസും എത്തി.

കൂറ്റൻ കാഞ്ഞിരം റോഡിനു കുറുകെ വീണു കിടക്കുന്നതായിരുന്നു അപ്പോൾ കാണുന്നത്. കാർ പൂർണമായും തകർന്നിരുന്നു.  മുഹമ്മദ് സമ്രൂദിനെ മാത്രമേ പുറത്തേക്ക് കാണാൻ കഴിയുമായിരുന്നുള്ളു. പിന്നീടാണ് ഡ്രൈവിങ് സീറ്റിൽ ഒരാൾ കൂടി ഉണ്ടെന്ന് അറിഞ്ഞത്. ആ ഭാഗത്തേക്കാണ് മരം വീണുകിടന്നതും. ഇതിനിടെ അഗ്നിശമന സേനയെ വിളിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും വൈകും എന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തന്നെ മരം മുറിച്ചു നീക്കാൻ തീരുമാനിച്ചു.

തൊട്ടടുത്ത പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രവും വിളിച്ചു. യന്ത്രവാൾ കൊണ്ട് മരം മുറിക്കുമ്പോൾ മറു ഭാഗം സമ്രൂദിന്റെ ശരീരത്തിലേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് കാറിനു മുകളിൽ വീണു കിടക്കുന്നത്രയും ഭാഗം മുറിച്ച് താങ്ങിയെടുത്താണ് മാറ്റിയത്. അപ്പോഴും സാജിദ് പൂർണമായും തകർന്ന കാറിനുള്ളിലായിരുന്നു. കാർ വെട്ടിപ്പൊളിച്ച് ആദ്യം സമ്രൂദിനെ പുറത്തെടുത്തു. പിന്നാലെ സാജിദിനെയും. എന്നാൽ സാജിദിന്റെ ജീവൻ അപ്പോഴേക്കും നഷ്ടമായിരുന്നു. 

മുന്നറിയിപ്പുകൾ പലവട്ടം; ഒടുവിൽ നഷ്ടം ഒരു ജീവൻ

ഓരോ തവണ മരം വീഴുമ്പോഴും അത് അധികൃതർക്കുള്ള മുന്നറിയിപ്പുകളായിരുന്നു. എന്നാൽ അതൊക്കെ അവഗണിച്ചപ്പോൾ നഷ്ടമായത് ഒരു പാവം യുവാവിന്റെ ജീവൻ. കാലവർഷം തുടങ്ങുന്നതിനു മുൻപുണ്ടായ വേനൽമഴയിൽ തന്നെ ഈ റോഡിലേക്ക് മരം വീഴാൻ തുടങ്ങിയിരുന്നു. മഴ ശക്തമായതോടെ ഇതിന്റെ എണ്ണവും കൂടി. ഈ മഴക്കാലം തുടങ്ങിയതിനു ശേഷം ചെർക്കള- ജാൽസൂർ പാതയിൽ മുപ്പതിലേറെ മരങ്ങളാണ് വീണത്.

ഭാഗ്യം കൊണ്ട് ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല. മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത് ഇവിടെ പതിവാണ്. നിരവധി വൈദ്യുതി തൂണുകളാണ് മരം വീണ് തകർന്നത്. അപ്പോഴൊക്കെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും മരാമത്ത് അധികൃതർക്ക് പരാതികളും നൽകിയിരുന്നു. 

അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിക്കാൻ ഒരു മാസം മുൻപ് മരാമത്ത് വകുപ്പ് ടെൻഡർ നൽകിയിരുന്നു. കാസർകോട് സെക്‌ഷൻ പരിധിയിലെ മരങ്ങൾ മുറിക്കാൻ മാത്രം 3 ലക്ഷം രൂപയ്ക്കായിരുന്നു ടെൻഡർ. എന്നിട്ടും ഈ റോഡിൽ ഇപ്പോഴും ഒരുപാട് മരങ്ങളാണ് ഭീഷണി ഉയർത്തുന്നത്. അപകടം നടന്നതിന്റെ തൊട്ടടുത്ത് അതിനു പിന്നാലെ മറ്റൊരു അക്കേഷ്യ മരം റോഡിലേക്ക് വീണു. ഭാഗ്യത്തിലാണ് കെഎസ്ആർടിസി ബസിനു മുകളിൽ വീഴാതെ രക്ഷപ്പെട്ടത്. 

മരണം വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ

നിക്കാഹ് കഴിഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് സാജിദിനെ മരണം തട്ടിയെടുത്തത്. നായന്മാർമൂല സ്വദേശിനിയായ യുവതിയുമായി ഒരു വർഷം മുൻപ് സാജിദിന്റെ നിക്കാഹ് കഴിഞ്ഞിരുന്നു. അടുത്ത മാസം വിവാഹം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് അധികൃതരുടെ അനാസ്ഥയിൽ ഈ പാവം യുവാവിന്റെ ജീവൻ പൊലിഞ്ഞത്. ടിപ്പർ ലോറി ഡ്രൈവറായ സാജിദ് പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. അപ്രതീക്ഷിത വിയോഗം ബന്ധുക്കൾക്കും നാട്ടുകാർക്കും ഒരുപോലെ വേദനയായി. 

എൻജിൻ തകരാർ ഉള്ളതിനാൽ കാറുമായി കാസർകോട്ടെ ഗാരിജിലേക്ക് പോവുകയായിരുന്നു സാജിദ്. ബന്ധുവും അയൽക്കാരനുമായ സമ്രൂദും സാജിദും എപ്പോഴും ഒരുമിച്ചാണ് ഉണ്ടാകാറുള്ളത്. അങ്ങനെ സമ്രൂദിനെയും ഒപ്പം കൂട്ടുകയായിരുന്നു. ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാകാറുള്ള ഈ കൂട്ടുകെട്ട് മരണത്തോടെ വേർപ്പെട്ടു. സുഹൃത്തിന്റെ മരണം മംഗളൂരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സമ്രൂദിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അതുപോലെ തന്നെയാണ് നാട്ടുകാരും.

MORE IN KERALA
SHOW MORE
Loading...
Loading...