കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് ഒാരോ ദിനവും പുറത്തുവരുന്നത്. ഇപ്പോഴും മണ്ണിനടയിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മകനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന രീതിയിൽ കോട്ടക്കുന്നിൽ നിന്നും കിട്ടിയ അമ്മയുടെ മൃതദേഹം കേരളത്തിന്റെ ഉള്ളുലയ്ക്കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകരെ ഞെട്ടിച്ച മറ്റൊരു സംഭവം.
കവളപ്പാറയിൽ ഒരു ഗ്രാമം തന്നെ ഇല്ലാതാക്കിയ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയവരാണ് ഇന്നലെ താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുത്തത്. സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുന്‍പ് ഭീമാകാരമായി തന്റെ മേല്‍പതിച്ച മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോയിരുന്നു എന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ വ്യക്തമാക്കുന്നത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടി വന്നത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടിയിരുന്നു. തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു.
കവളപ്പാറയില്‍ എത്രമാത്രം അപ്രതീക്ഷിതമായാണ് മരണം തേടിയെത്തിയതെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോള്‍ കാണാനാകുന്നത്. അമ്മയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് വീട്ടുമുറ്റത്തേക്ക് കയറിയപ്പോഴാണ് ഉരുള്‍പൊട്ടി വന്നതെന്ന് ദൃക്സാക്ഷിയായ പ്രിയദർശന്റെ സുഹൃത്ത് ഓര്‍ത്തെടുക്കുന്നു. വിഡിയോ കാണാം.