ബാണാസുര സാഗർ ഡാം പത്തുമണിക്ക് തുറന്നേക്കും?; ജനങ്ങളെ ഒഴിപ്പിക്കുന്നു; വയനാട്ടിൽ ആശങ്ക

banasura-sagar-dam-open
SHARE

രണ്ടാം പ്രളയത്തിൽ കനത്ത നാശമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ഇതിനൊപ്പമാണ് ബാണാസുര സാഗർ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നത്. ഡാം ഇന്ന് തുറന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുൻകരുതലായി വെള്ളം കയറാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ഭരണകൂടം ഒഴിപ്പിക്കുകയാണ്. ഇത് അനുസരിക്കാൻ ജനങ്ങളും തയാറായി. കഴിഞ്ഞ വർഷം ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ വയനാട് പ്രളയത്തിൽ മുങ്ങിയിരുന്നു. ബാണാസുര സാഗര്‍ ഡാം ഇന്ന് പത്തുമണിയോടെ തുറന്നേക്കും, ഏഴരക്ക് മുന്‍പ്  ഒഴിഞ്ഞുപോകാനാണ് അണക്കെട്ടിന് സമീപത്തുള്ള ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. 

ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍  കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള  കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. സൈന്യത്തിന് ഇതുവരേയും  ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്താനായിട്ടില്ല. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആർടിസി പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുക. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.

ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ഇതുവരെ 44 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിലും കോഴിക്കോട് ജില്ലയിലും  ഉരുള്‍പൊട്ടലില്‍ ഒന്‍പതുപേര്‍ വീതം മരിച്ചു. കടൽക്ഷോഭം രൂക്ഷമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...