രാജ്യതിര്‍ത്തി തെറ്റി നങ്കൂരമിട്ടതിന് ഇന്തോനേഷ്യന്‍ നാവികസേനയുടെ പിടിയിലായ കപ്പലില്‍ നാലു മലയാളികളുള്‍പ്പെടെ ഇരുപത്തിമൂന്ന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. രാസപദാര്‍തങ്ങളുമായി മുംബൈയില്‍ നിന്ന് സിങ്കപ്പൂരിലേയ്ക്ക് പോയ കപ്പല്‍ അഞ്ചുമാസം മുമ്പാണ് നാവികസേന പിടികൂടിയത്. പിടിയിലായവരുട ബന്ധുക്കള്‍ പരാതിയുമായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും മോചനമെന്നുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തയില്ല.
നവികസേനയുടെ പിടിയിലായ കപ്പലിലെ ജോലിക്കാരനായ കാസര്‍കോട് ഉപ്പള സ്വദേശി മൂസക്കുഞ്ഞ് ഇന്തോനീഷ്യയില്‍ നിന്ന് സംഭവത്തെക്കുറിച്ച് മനോരമ ന്യൂസിനോട് വിശദീകരിച്ചു.
മൂസക്കുഞ്ഞിനെ കൂടാതെ കാസര്‍കോട് കുമ്പളയിലെ കലന്തനും, മറ്റു രണ്ടു മലയാളികളും കപ്പലിലുണ്ട്, ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയൊന്ന് പേരും. പിടിയിലായി അഞ്ചരമാസം കഴിഞ്ഞിട്ടും മോചനത്തിനുള്ള വഴി തുറക്കാതായതോടെയാണ് നാട്ടിലുള്ള ബന്ധുക്കള്‍ ആശങ്കയിലായത്. മൂന്നുമാസം മുമ്പ് ഇന്തോനീഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഉള്‍പ്പെടെയുള്ളവര്‍ കപ്പലിലെത്തി നാവികസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കപ്പല്‍ പിടിച്ചുവച്ച ശേഷം തൊഴിലാളികളെ മോചിപ്പിക്കാമെന്ന തീരുമാനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പരാതിയുമായി വിദേശകാര്യ മന്ത്രാലയത്തെ സമിപിച്ചെങ്കിലും മോചനകാര്യത്തില്‍ തീരുമാനമായില്ല.
ഭക്ഷണത്തിനും ,വെള്ളത്തിനും ,മരുന്നിനും പ്രതിസന്ധി നേരിടുണ്ടെന്ന് മൂസക്കൂഞ്ഞ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.