വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധു അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടി. ഉടൻ വന്ന് കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് വധു ഫോണിൽ വിളിച്ച് രാത്രി കാമുകനെ അറിയിച്ചതിനെത്തുടർന്നാണ് കാമുകൻ കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വധു കാമുകനൊപ്പം പോയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിൽ വിതരണം ചെയ്തു.
കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളിൽ നടക്കേണ്ടതായിരുന്നു. വധുവിനെ കാണാനില്ലന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെ അറിയിച്ചു.പിന്നാലെ വരന്റെ ബന്ധുക്കളിൽ ചിലർ പെൺകുട്ടിയുടെ വീട്ടിലെത്തി. ഇതിനിടെ വധുവിന്റെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനിൽ ഇരുകൂട്ടരും തമ്മിൽ ചർച്ചകൾ നടത്തി പിരിയുകയായിരുന്നു.