ഉരുട്ടികൊലപാതക കേസിനു പിന്നാലെ നെടുങ്കണ്ടം ഹരിത ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണവും ഊർജിതമാക്കി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടുക്കിയിലെത്തി. മുൻ എസ് പി യെ ചോദ്യം ചെയ്യാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങി. ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ നാളെ നെടുങ്കണ്ടത്തെത്തും.
നെടുങ്കണ്ടം തൂക്കുപാലത്തു പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പിനേപ്പറ്റിയുള്ള അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. പണം നഷ്ട്ടപ്പെട്ട നാട്ടുകാരെയും, തട്ടിപ്പു കേസിലെ മൂന്നാം പ്രതി മഞ്ജുവിനെയും ക്രൈംബ്രാഞ്ചു ക്യാമ്പിൽ ചോദ്യം ചെയ്തു. തട്ടിപ്പിന് പിന്നിൽ മലപ്പുറം സ്വദേശിളുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി മുൻ എസ്പി ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് രാജ്‌കുമാറിനെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ചതെന്ന് ഉരുട്ടികൊലപാതക കേസിലെ ഒന്നാം പ്രതി എസ്ഐ കെ. എ. സാബു ആവർത്തിച്ച സാഹചര്യത്തിൽ, അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുമെന്നുറപ്പായി.
തെളിവ് ശേഖരണം പൂർത്തിയായാൽ മാത്രമേ കുടുതൽ അറസ്റ്റുണ്ടാകുവെന്ന് അന്വേഷണ സംഘം അറിയിച്ചു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഇടുക്കിയിലെത്തി. പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുമാണ് പരിശോധിക്കുന്നത്.ജസ്റ്റിസ് നാരായണ കുറിപ്പിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ നാളെ നെടുങ്കണ്ടത്തെത്തും.