നെടുങ്കണ്ടം ഉരുട്ടികൊലക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിന് സാധ്യത. കസ്റ്റിഡിയിലുള്ള ഒന്നാം പ്രതിയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. ഹരിത ഫിനാൻസ് തട്ടിപ്പിന് പിന്നിൽ കോൺഗ്രസുകാരാണെന്നു ആരോപിച്ചു സിപിഎം നെടുങ്കണ്ടത്ത് നടത്തിയ പ്രതിഷേധത്തിൽ സിപിഐക്ക് എതിരേയും രൂക്ഷ വിമർശനം ഉയര്‍ന്നു.
ഉരുട്ടികൊലപാത കേസിലെ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ് ഐ കെ.എ സാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കാനിരിക്കെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലുൾപ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട രാജ്‌കുമാറിനെയും, ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും ഉപദ്രവിച്ച വനിതാ പൊലീസുകാർക്കെതിരെയും കേസ് എടുത്തേക്കും.
ശാലിനിയുടെ ശരീരത്തിൽ കാന്താരി മുളക് തേച്ച് മർദിച്ചതിനാണ് പൊലീസുകാരിയെ പ്രതിയാക്കുന്നതെന്നാണു സൂചന. കസ്റ്റഡി മരണ കേസിൽ ഇതു വരെ നെടുങ്കണ്ടം മുൻ എസ്ഐ ഉൾപ്പെടെ 4 പേരാണു അറസ്റ്റിലായത്.
മുൻ ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ അറിവോടെയാണ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു പ്രതികൾ അന്വേഷണ സംഘത്തോടു ആവർത്തിച്ചു. ഇതിനിടെ ഹരിത ചിട്ടി തട്ടിപ്പിന് പിന്നിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം നെടുങ്കണ്ടാം പഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.