പുതിയ ലോക്സഭാ അംഗങ്ങളിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുളളത് ഇടുക്കിയില്‍ നിന്ന് എംപിയായ കോണ്‍ഗ്രസിന്‍റെ ഡീൻ കുര്യാക്കോസിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ പേരിൽ 193 കേസുകൾ ഡീനിന്റെ പേര് ചേർത്ത് രജിസ്റ്റർ ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീനായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പ്രകാരം 204 ക്രിമിനൽ കേസുകളാണ് ഡീനിന്റ പേരിലുളളത്. വീട് അതിക്രമിച്ചു കയറൽ, ഭീഷണി ഉൾപ്പെടെ ഗുരുതരമായ 37 കേസുകള്‍ ഇതിലുൾപ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, കെ.സുധാകരൻ എന്നിവരുടെ പേരിലും ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
രാജ്യത്ത് ക്രിമിനൽ കേസുളള എംപി മാരുടെ പാർട്ടിയിൽ ബിജെപിയാണ് മുന്നിൽ. 116 പേർ കേസിൽപെടുന്നു. തൊട്ട് പിന്നാലെ 29 എംപിമാരുമായി കോൺഗ്രസും ജെഡിയുവിന്റെ 13 ഉം ഡിഎംകെയുടെ 10 ഉം ടി എംസിയുടെ ഒമ്പതും എംപിമാരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. ബലാത്സംഗം, കൊലപാതകം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ് എംപിമാർക്കെതിരായ ക്രിമിനൽ കേസുകളിൽ 29 ശതമാനവും. 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ട്.
കഴിഞ്ഞ ലോക്സഭയുമായി താരതമ്യപ്പെടുത്തുമ്പോൾ 26 ശതമാനം വർധനയാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.