വില്‍ക്കാന്‍ തൃശൂര്‍ പൂരം എന്റെ സ്വകാര്യസ്വത്തല്ല; ആരോപണത്തിന് മറുപടി: റസൂല്‍ പൂക്കുട്ടി

resul-pooram-15
SHARE

തൃശൂർ പൂരത്തിന്റെ വിഡിയോയുടെ കോപ്പിറൈറ്റ് അവകാശത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂൽ പൂക്കുട്ടി. താൻ ഒരു ഓഡിയോയും വിഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും യാതൊരു ക്രയവിക്രയത്തിന്റെയും ഭാഗമായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

തൃശൂർ പൂരത്തിന്റെ ശബ്ദങ്ങളുടെ കോപ്പി റൈറ്റ് റസൂൽ സോണി മ്യൂസിക്കിന് വിറ്റെന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണത്തിൽ വാസ്തവമില്ലെന്ന് റസൂർ പറയുന്നു. 

''തൃശൂർ പൂരത്തിന്റെ ശബ്ദം ഞാൻ റെക്കോർഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വിഡിയോ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിലെനിക്ക് പങ്കില്ല, അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോൺ മീഡിയയുമാണ് നിർമിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവർക്ക് ലഭിച്ചതായി കരുതുന്നില്ല. അതിലെനിക്ക് പങ്കില്ല''-റസൂൽ പൂക്കുട്ടി വ്യക്തമാക്കി. 

''വിൽക്കാൻ തൃശൂർ പൂരം എന്റെ തറവാട് സ്വത്തല്ല. പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതിൽ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പി റൈറ്റ് അവകാശം എടുക്കാനാകില്ല. ഇനി അഥവാ അങ്ങനെ എടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, ഞാൻ അനുകൂലിക്കുന്നില്ല. പെപ്സി കമ്പനി കർഷകർക്ക് എതിരെ കേസ് എടുത്തതുപോലെ കാണേണ്ട ഒന്ന്. ഇതിൽ മറ്റെന്തോ പ്രശ്നമുണ്ടെന്നാണ് കരുതുന്നത്. 

തൃശൂർ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയെന്നും അതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നുമാണ് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എആർഎൻ മീഡിയ ആരോപിച്ചത്. 

MORE IN KERALA
SHOW MORE