വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മർദിച്ച് കൊന്ന മധുവിന്റെ സഹോദരി കേരള പൊലീസിൽ അംഗമായി. ലോകത്തിന് മുന്നിൽ കേരളത്തെ നാണംകെടുത്തിയ സംഭവമായിരുന്നു മധുവിന്റെ ആൾക്കൂട്ടക്കൊലപാതകം. ഇതിന് പിന്നാലെ വലിയ ചർച്ചകളും രോഷവും ഉയർന്നിരുന്നു. ഇപ്പോഴും കേരളത്തിന്റെ തീരാത്ത കറയായി മധുവിന്റെ കൊലപാതകം നിൽക്കുമ്പോഴാണ് സഹോദരി ചന്ദ്രിക പൊലീസ് യൂണിഫോം അണിയുന്നത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തിരഞ്ഞെടുത്ത 74 പേരിലാണ് ഒരാളാണ് ചന്ദ്രിക. തൃശൂര്‍ പൊലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. മധു മരിക്കുമ്പോൾ ചന്ദ്രിക പൊലീസിന്റെ ഭാഗമാകാനുള്ള സ്വപ്നങ്ങളുടെ പിന്നാലെയായിരുന്നു. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ജനക്കൂട്ടം ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലി കൊന്നത്.