‘സൈബർ ഗുണ്ട’കളെന്ന് വിളിച്ച് പ്രതിഭ; 'വാളി'ൽ വാളെടുത്ത്‌ സഖാക്കൾ; രോഷം

prathibha-cpm-cyber
SHARE

രാഷ്ട്രീയ എതിരാളികളോടെപോലെ സ്വന്തം പാർട്ടിയിലെ സൈബർ പോരാളികളോട് അരിശം കാണിച്ച കായംകുളം എംഎല്‍എ പ്രതിഭയ്ക്ക് ഫെയ്സ്ബുക്ക്‌ പേജിൽ 'പൊങ്കാല'. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പേജിലിട്ട കമന്റ് വീണ്ടും വിശദീകരിക്കാൻ എത്തിയപ്പോഴാണ് സൈബർ സഖാക്കൾ എതിരാളികൾ ആയത്. പാർട്ടി തത്വം പഠിപ്പിക്കാൻ എത്തിയ ഫെയ്സ്ബുക്ക്‌ സുഹൃത്തുക്കളെ വിശേഷിപ്പിച്ച വാക്കുകൾ ആണ് സൈബർ ലോകത്തെ കലിപ്പിന് കാരണം. 

സൈബർ ഗുണ്ടായിസം, വ്യാജ സഖാക്കൾ എന്നീ വാക്കുകളാണ് വിമർശകർക്ക് എതിരെ പ്രതിഭ പ്രയോഗിച്ചത്.  ഇത്തരക്കാരെ സഖാക്കൾ എന്ന് വിളിക്കാൻ തനിക്ക് അറപ്പാണെന്നു എംഎല്‍എ പറഞ്ഞതോടെ കമന്റ്‌ ബോക്സ്‌ നിറയെ പ്രതിഷേധം ഉയർന്നു. ആരോഗ്യമന്ത്രിയുടെ പോസ്റ്റിനു താഴെ പ്രതിഭ കഴിഞ്ഞ ദിവസം ഇട്ട ഒരു കമന്റ്‌ സംഘടന ചട്ടക്കൂടിന് നിരക്കാത്തതാണെന്ന് പാർട്ടി സഖാക്കൾ നവമാധ്യമങ്ങളിൽ വിമർശിച്ചിരുന്നു. ഇതിൽ അരിശംപൂണ്ടാണ്  എംഎല്‍എ ഇന്ന് കടുത്ത ഭാഷയിൽ സൈബർ ലോകത്തെ പാർട്ടി പോരാളികളെ വിമർശിച്ചത്. 

പ്രതിഭയുടെ പോസ്റ്റിനു മറുപടിയായിവന്ന ഒരു പ്രതികരണം ഇങ്ങനെ: പാർട്ടിയെ ആക്രമിക്കാൻ വന്നവരെ പ്രതിരോധിച്ചപ്പോൾ ഞങ്ങൾക്ക് കിട്ടിയ അപരനാമം ആണ് സൈബർ ഗുണ്ടകൾ. കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് കാലത്ത് കായംകുളത്തു പ്രതിഭയ്ക്ക് വേണ്ടിയും ഞങ്ങൾ ശബ്ദിച്ചിരുന്നു. ഇപ്പോൾ അവരോട് പുച്ഛം തോന്നും നിങ്ങൾക്ക്. ആയിരങ്ങൾ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാൽ കയ്യുംകെട്ടി ഗുണ്ടകൾ നോക്കിനിൽക്കില്ല. സ്വന്തം നിലപാട് പറയാൻ പോലും ലിപ്സ്റ്റിക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് ഉള്ള താങ്കളോട് പുച്ഛം തോന്നുന്നു.

ഇങ്ങനെ ആയിരത്തിലധികം കമന്റ്‌ ആണ് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. കൂട്ടത്തിൽ ന്യായീകരണ തൊഴിലാളികളെ സൈബർ ഗുണ്ടകൾ എന്ന് വിളിച്ചതിൽ കടുത്ത പ്രതിഷേധം എന്ന പരിഹാസവുമായി കോൺഗ്രസ്‌ പ്രവർത്തകരും ഇറങ്ങി.

പ്രതിഭ ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമൻറിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.

വിവാദം തുടങ്ങിയ വഴി: ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും കാത്ത് ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ വിമർശിച്ചായിരുന്നു പ്രതിഭ എംഎൽഎ ആദ്യം കമന്റിട്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാൻ നേതൃത്വം നൽകിയ വീണ ജോർജ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യമന്ത്രി കുറിപ്പില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഫെയ്സ്ബുക്കിൽ കമന്റിട്ടാണ് പ്രതിഭ മറുപടി നൽകിയിരുന്നത്. 

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന് പ്രതിഭയുടെ കമന്റിൽ പറയുന്നു. ആശുപത്രിയുടെ വികസനത്തിനായി താൻ സമർപ്പിച്ച പദ്ധതി തള്ളി. ഞങ്ങളെപ്പോലുള്ള എംഎൽഎമാർ ഒന്നും ചെയ്യാത്തതുകൊണ്ടാണ് വികസം നടക്കാത്തത് എന്ന തരത്തിലുള്ള പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്''- പ്രതിഭ കുറിച്ചു. 

പ്രതിഭ എംഎല്‍എ വിവാദ കമന്റിന് പിന്നാലെ ഫെയ്സ്ബുക്കിലിട്ട വിശദീകരണക്കുറിപ്പ് വായിക്കാം:   

പ്രിയമുള്ളവരെ, കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല.ഷൈലജ ടീച്ചർ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാൻ. എന്നാൽ ഞാൻ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കിഫ് ബി യിൽ ഉൾപ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം... 2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് ഞാൻ. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്നേഹം മനുഷ്യ സ്നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് എന്റെ കരുത്ത്...

എംഎൽഎ ആയി ഞാൻ വരുമ്പോൾ കായംകുളത്തെ ഏറ്റവും വലിയ പ്രശ്നം അപകട മരണങ്ങൾ ആയിരുന്നു. ഇന്ന് തുടർച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ വലിയ അളവിൽ അപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ കൊണ്ടുവരുന്നത്.കൂടാതെ കെപി റോഡ് ഉൾപ്പെടെ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ൽ അധികം Opഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. 

നിയമസഭയിലെ എല്ലാ പ്രവർത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാൻ .. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്നേഹപൂർവം ഓർക്കുന്നു. ഏ കെ ബാലൻ മിനിസ്റ്ററുടെ വകപ്പിൽ നിന്ന് തിയേറ്റർ നിർമ്മിക്കാൻ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകൾ തന്ന് നന്നായി സഹായിക്കാറുണ്ട്.. തൊഴിൽ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയർ ഡവലപ്പ്മെന്റ് സെന്റർ കായംകുളത്തിനാണ് നൽകിയത്‌.എന്നാൽ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നൽകാതിരുന്നത്. .. ഞാൻ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് Dpr തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോർഡ് കോർപ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാർക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവർക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല.

ആദ്യം ശൈലജ ടീച്ചറുടെ പോസ്റ്റില്‍ ഇട്ട ‌കമന്റിന്റെ പൂർണരൂപം: പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്‌.2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്.

MORE IN KERALA
SHOW MORE