സൈബർ ലോകത്ത് ഇന്ന് ഏറെ കയ്യടി ഏറ്റുവാങ്ങുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഉടനടി മറുപടി നൽകുകയും നടപടി എടുക്കുകയും ചെയ്ത മന്ത്രിയെ വാഴ്ത്താത്തവർ കുറവാണ്. ഇപ്പോഴിതാ മറ്റൊരു കാരുണ്യത്തിന്റെ കാഴ്ച കൂടി മന്ത്രിയുടെ പേജില്‍ തെളിയുന്നു. വാഹനാപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ കൈമാറിയിരിക്കുകയാണ് ശൈലജ ടീച്ചർ ഇപ്പോൾ.
കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധു ബീവിയുടെ മകന്‍ ഷിബിനാണ് ഈ കാരുണ്യം ലഭിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. ഇതിന്റെ ഫോട്ടോയും കുറിപ്പും മന്ത്രി ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.
'കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ആരോഗ്യ മന്ത്രിയാണ് ഷൈലജ ടീച്ചർ, വെറും ടീച്ചറല്ല ടീച്ചറമ്മ എന്ന് വിളിക്കണം, ടീച്ചറെ നിങ്ങളിങ്ങനെ അത്യാവശ്യമുള്ളയിടത്തെല്ലാം മാലാഖയെ പോലെ പറന്നിറങ്ങുമ്പോൾ എന്ത് പ്രതിസന്ധിയും നമ്മൾ അതിജീവിക്കും. ആരോഗ്യ രംഗത്തെ നല്ല മാതൃക നമ്മുടെ കേരളത്തിൽ നിന്നും ലോകം പഠിക്കട്ടെ' എന്നിങ്ങനെയാണ് പ്രിയപ്പെട്ട മന്ത്രിയെ വാഴ്ത്തി സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.
ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :
വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധു ബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.