ആരാണ് പിണറായി ? പ്രജാപതിയോ, രാഷ്ട്രീയ യജമാനനോ ? രൂക്ഷവിമർശനവുമായി ഷാജി

shaji-pinarayi
SHARE

ഉയർന്ന പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി വിജയൻ ക്ഷോഭിച്ച് സംസാരിച്ചതിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. വിവിധ പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. കെ.എം. ഷാജി എംഎൽഎയും കടുത്തഭാഷയിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

ആരാണ് ഈ പിണറായി വിജയനെന്ന് ഷാജി കുറിപ്പിൽ ചോദിക്കുന്നു. കേരളത്തിന്റെ മുഖ്യ മന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ? 'കടക്ക് പുറത്ത് 'മാറി നിൽക്കങ്ങോട്ട്' തുടങ്ങിയ തട്ട് പൊളിപ്പൻ ഡയലോഗുകൾ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാൻ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധർമ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ അധികാര രാഷ്ട്രീയവും ഭക്തുകളും സ്റ്റിക്കറൊട്ടിച്ച ഇന്നോവയും കാണിച്ച് ജനതയെ മുഴുവൻ ഭയപ്പെടുത്തി ഭരിക്കാമെന്നോ...? പോസ്റ്റിൽ ഷാജി ആഞ്ഞടിക്കുന്നു

കുറിപ്പിന്റെ പൂർണരൂപം

ആരാണ് ഈ പിണറായി വിജയൻ ?കേരളത്തിന്റെ മുഖ്യ മന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ? 'കടക്ക് പുറത്ത് 'മാറി നിൽക്കങ്ങോട്ട്' തുടങ്ങിയ തട്ട് പൊളിപ്പൻ ഡയലോഗുകൾ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാൻ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധർമ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ അധികാര രാഷ്ട്രീയവും ഭക്തുകളും സ്റ്റിക്കറൊട്ടിച്ച ഇന്നോവയും കാണിച്ച് ജനതയെ മുഴുവൻ ഭയപ്പെടുത്തി ഭരിക്കാമെന്നോ...?

നമുക്കിടയിൽ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന ഒരു തൊഴിൽ സമൂഹമാണ് മാധ്യമ പ്രവർത്തകർ. വെയിലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും പ്രജാപതിയുടെ നാവനങ്ങുന്നതും കാത്ത് മണിക്കൂറുകളോളം നിന്ന നിൽപ്പിൽ നിൽക്കുന്ന മാധ്യമ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഒപ്പം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയോടും സമർപ്പണ മനോഭാവത്തോടും വിയോജിപ്പുകൾക്കിടയിലും ബഹുമാനം തോന്നിയിട്ടുണ്ട്. മാധ്യമ പ്രവർത്തനവും എല്ലാ തൊഴിലുമെന്ന പോലെ ആദരവ് അർഹിക്കുന്നു.സാമൂഹിക പ്രതിബദ്ധതയും സാഹസികമാനവുമുള്ള തൊഴിൽ സമൂഹം എന്ന അർത്ഥത്തിൽ രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ, മറ്റേതൊരു തൊഴിൽ സമൂഹത്തെയും പോലെ മാന്യമായ പരിഗണന മാധ്യമ പ്രവർത്തകരും അർഹിക്കുന്നു.

എന്ത് കൊണ്ട് പിണറായി വിജയൻ മാധ്യമ സമൂഹത്തോട് ഇത്രമേൽ അധമ ചിന്ത വെച്ചു പുലർത്തുന്നു.മാധ്യമ പ്രവർത്തകരെന്നത് ഒരു തൊഴിൽ സമൂഹമാണെന്നും അവർ നിർവ്വഹിക്കുന്നത് അവരുടെ ജോലിയാണെന്നും അവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും എന്ത് കൊണ്ടായിരിക്കും പിണറായി വിജയന്റെ പരിഗണന വിഷയമാകാതെ പോകുന്നത്.

ആട്ടിയോടിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കാനുള്ള നീചവൃത്തിയാണ് മാധ്യമ പ്രവർത്തനമെന്ന തോന്നൽ തൊഴിൽ സമത്വത്തെ കുറിച്ച് വാചകമടിക്കുന്ന പാർട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്കെങ്കിലും ഇദ്ദേഹം മാറ്റിവെക്കാത്തതിന്റെ കാരണമെന്താകും?ഇനി മാർക്സിന്റെ തൊഴിൽ സമത്വ സിദ്ധാന്തങ്ങൾക്ക് പകരം,ചെയ്യുന്ന തൊഴിലിന്റെയും പിറന്ന കുലത്തിന്റെയും പേരിൽ മനുഷ്യരെ ശ്രേഷ്ഠ ജന്മമെന്നും അധമ ജന്മമെന്നും തരം തിരിച്ച മനുവാദ പാരഡോക്സ് എങ്ങാനും മാറി വിഴുങ്ങിയതാകുമോ കാരണം. അറിയില്ല, പക്ഷേ ജനങ്ങൾക്കറിയേണ്ട ഒന്നുണ്ട്. ആരാണ് പിണറായി വിജയൻ, കാലം തെറ്റി പിറന്ന പ്രജാപതിയോ, ജനാധിപത്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയോ?

MORE IN KERALA
SHOW MORE