കട്ടയ്ക്ക് കട്ട മൽസരം നടക്കുന്ന മധ്യകേരളം; മുന്നണികളുടെ പ്രതീക്ഷകൾ

central-kerala-election
SHARE

ത്രികോണ മൽസരം നടക്കുന്ന തൃശൂരാണ് മധ്യകേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലം. കടുത്ത മൽസരം നടന്ന എറണാകുളത്തും, കോട്ടയത്തും അവസാന നിമിഷം നേരിയ മേധാവിത്വം ഐക്യമുന്നണി അവകാശപ്പെടുന്നു. 

സുരേഷ് ഗോപിയുടെ വരവാണ് തൃശൂരിലെ തിരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീർണമാക്കിയത്. താരാരാധനയും ശബരിമല വിഷയത്തിന്റെ പേരിലുള്ള , ഹിന്ദു വോട്ടിന്റെ ഏകീകരണവും ചേർന്ന്  വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് അവസാന നിമിഷവും എൻ ഡി എ ക്യാമ്പിലുള്ളത്.

എന്നാൽ വിജയത്തിലേക്ക് എത്താനുള്ള വോട്ടു വിഹിതം ബിജെപിക്ക് കിട്ടില്ലെന്നാണ് യു ഡി എഫ് പക്ഷം. പൊതുവെയുള്ള അനുകൂല സാഹചര്യത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൂടി ചേരുമ്പോൾ മണ്ഡലം ഇക്കുറി കൂടെ പോരുമെന്ന് ഉറപ്പിക്കുന്നു ഐക്യമുന്നണി നേതൃത്വം. ബി ജെ പി പിടിക്കുക യു ഡി എഫ് വോട്ടുകളാകുമെന്ന മുൻകാല ചരിത്രം മാത്രമാണ് തൃശൂരിലെ ഇടതു മുന്നണിയിൽ പ്രതീക്ഷ അവശേഷിപ്പിക്കുന്നത്.

എറണാകുളവും, കോട്ടയവുമാണ് മധ്യകേരളത്തിൽ യു ഡി എഫ് വിജയം ഉറപ്പിക്കുന്ന രണ്ടു മണ്ഡലങ്ങൾ. മണ്ഡലങ്ങളുടെ പരമ്പരാഗത സ്വഭാവം തന്നെയാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ പി.രാജീവ് എന്ന സ്ഥാനാർഥിയിൽ ഊന്നി നടത്തിയ പ്രചാരണം എറണാകുളത്ത് അട്ടിമറി വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഇടതുമുന്നണി കൈവിട്ടിട്ടില്ല. 

യുഡിഎഫിലെ പ്രശ്നങ്ങളും, എൻ ഡി എ സ്ഥാനാർഥി പി.സി.തോമസ് യു ഡി എഫിൽ നിന്ന് വോട്ടു ചോർത്തുമെന്ന പ്രതീക്ഷയും കോട്ടയത്തെ ഇടത് ക്യാമ്പിനെ വിജയം സ്വപ്നം കാണാൻ ഇപ്പോഴും പ്രേരിപ്പിക്കുന്നു. ഇടുക്കിയും, ആലപ്പുഴയും, ചാലക്കുടിയും ജയിക്കുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും കട്ടയ്ക്ക് കട്ട മൽസരത്തിന്റെ പ്രതീതിയാണ് മൂന്ന് മണ്ഡലങ്ങളിലും ഈ അവസാന നിമിഷത്തിലും ദൃശ്യമാകുന്നത്.

MORE IN KERALA
SHOW MORE