വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ്ങ് സിദ്ധുവിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിയുടെ പരിഭാഷ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിലമ്പൂരിലെ ചുങ്കത്തറിയിലായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി നവജ്യോത് സിങ്ങ് സിദ്ധു വോട്ട് തേടിയെത്തിത്. ക്രിക്കറ്റിന്റെ സൂക്ഷമാംശങ്ങളിലൂടെ രാഷ്ട്രീയം പറയുന്ന സിദ്ദുവിന്‍റെ ഭാഷയ്ക്ക് അതേ നാണയത്തിലുള്ള ഷാഫിയുടെ പരിഭാഷയാണ് വിഡിയോയെ ഇത്രമേല്‍ ഹിറ്റാക്കുന്നത്.
കേരള ഐ ലവ് യു, എന്ന് തുടങ്ങിയ ആവേശകരമായ പ്രസംഗത്തിനാണ് ആവേശം ഒട്ടും ചോരാതെയുള്ള ഷാഫിയുടെ പരിഭാഷ. നിറകയ്യടിയോടെയാണ് പ്രവർത്തകര്‍ പ്രസംഗം ഏറ്റെടുത്തത്. രാഹുല്‍ ഗാന്ധിക്ക് എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് സിദ്ധു പ്രസംഗത്തില്‍ പറഞ്ഞു. ഇതും വെറും ലോക്സഭാ തിരഞ്ഞെടുപ്പല്ല, മറിച്ച് വയനാട്ടിന്‍റെ മണ്ണില്‍ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ഓഫീസ് വയനാടില്‍ തുറക്കുമെന്നും സിദ്ധു പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നുണയനാണ് നരേന്ദ്ര മോദിയെന്നും കോടികള്‍ വെട്ടിച്ച് വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടപ്പോള്‍ ഏത് കാവല്‍ക്കാരനായിരുന്നു രാജ്യം ഭരിച്ചത് എന്ന് സിദ്ധു ചോദിച്ചു. സിദ്ധുവിന്‍റെ പ്രസംഗങ്ങളിലെ ആവേശം ചോരാതെ അവതരിപ്പിച്ച ഷാഫിക്ക് വേണ്ടി പ്രസംഗത്തിന്‍റെ പല ഇടവേളകളിലും സിദ്ധുവും മതി മറന്ന് കയ്യടിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രോമാഞ്ചം കൊള്ളിക്കുന്ന പരിഭാഷ എന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.