തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റതിൽ പ്രതികരണവുമായി ശശി തരൂർ. പരിക്കു പറ്റി ഒരുപാട് രക്തം പോയി. ദൈവത്തിന് നന്ദി, മറ്റാർക്കും ഒന്നും പറ്റിയിലല്ലോ എന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. അപകടം ഗുരുതരമായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കടക്കം തൻറെ ആരോഗ്യവിവരം അന്വേഷിച്ച എല്ലാവര്‍ക്കും തരൂർ നന്ദി പറഞ്ഞു.
പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്ന് മണിയോടെയാണ് ശശിതരൂര്‍ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വി.എസ് ശിവകുമാര്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീഴുകയായിരുന്നു.
പഞ്ചസാര കൊണ്ടായിരുന്നു തരൂരിന് തുലാഭാര വഴിപാട്. നിർദ്ദേശം അനുസരിക്കാതെ പ്രവർത്തകർ ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചെന്ന് ക്ഷേത്രം സെക്രട്ടറി ആർ.പി.നായർ പറഞ്ഞു.
പ്രവർത്തകർ ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തു. ഇതിനിടെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. പെട്ടെന്ന് ഭാരം വന്നപ്പോൾ ചങ്ങലയുടെ കൊളുത്ത് നിവർന്ന് ത്രാസ് പൊട്ടുകയായിരുന്നുവെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു.