കേസുകൾ പരസ്യപ്പെടുത്താൻ കെ.സുരേന്ദ്രന് 60 ലക്ഷം വേണം; അവ്യക്തതയെന്ന് ബിജെപി

k-surendran-cases
SHARE

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ തങ്ങളുടെ പേരിലുള്ള കേസുകളുടെ വിവരം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍. കേസുകളുടെ വിവരങ്ങള്‍ മൂന്നു തവണ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.

പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരെ 242 കേസുകളാണുള്ളത്. ഇവയുടെ വിശദാംശങ്ങളടക്കം ഒരു തവണ പ്രസിദ്ധീകരിക്കാന്‍ 20 ലക്ഷം രൂപ വേണം. മൂന്നു തവണയാകുമ്പോള്‍ 60 ലക്ഷം രൂപ ആവശ്യമുണ്ട്. ഇതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് എം.എസ് കുമാര്‍ പറയുന്നു.

‘സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75 ലക്ഷമാണ്. ഈ സാഹചര്യത്തില്‍ പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ വകയിരുത്തുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ കേസിന്റെ വിശദാംശങ്ങള്‍ ഒഴിവാക്കി നമ്പര്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നതിന് അനുവദിക്കുകയോ ചെയ്യണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് കെ. സുരേന്ദ്രനാണ്. വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘം ചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്.

അതേസമയം, കോണ്‍ഗ്രസിന്റെ ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ 109 ഉം എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ 40 ഉം കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെതിരെ 17 ഉം വടകരയിലെ സി.പി.എം സ്ഥാനാര്‍ഥി പി. ജയരാജനെതിരെ പത്തും കേസുകളാണുള്ളത്.

സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിക്കുമ്പേ‍ാൾ പരസ്യം നൽകേണ്ട കാര്യം ഒ‍ാർമിപ്പിച്ചു വരണാധികാരി സി 3 ഫേ‍ാം നൽകും. പാർട്ടി, അല്ലെങ്കിൽ സംഘടന, മണ്ഡലം, കേ‍ാടതി, കേസ് ഏതു നിയമ പ്രകാരം, അതിന്റെ വകുപ്പ്, ശിക്ഷിക്കപ്പെട്ടെങ്കിൽ അതുസംബന്ധിച്ച മുഴുവൻ കാര്യങ്ങളും, ശിക്ഷാ കാലാവധി എന്നിവ പരസ്യത്തിൽ ഉണ്ടാകണം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്കു ശേഷം വേ‍‍ാട്ടെടുപ്പിനു 2 ദിവസം മുൻപായി നടപടി പൂർത്തിയാക്കണം. ദൃശ്യമാധ്യമങ്ങളിൽ വേ‍ാട്ടെടുപ്പിനു 48 മണിക്കൂർ മുൻപുവരെ പരസ്യം ചെയ്യാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്സൈറ്റിലും ഇതു നൽകിയിരിക്കണം എന്നാണ് നിബന്ധന.

പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പട്ടികയനുസരിച്ചു പ്രചാരമുള്ള ഒരു പത്രത്തിൽ വായനക്കാർ ശ്രദ്ധിക്കുന്ന സ്ഥലത്തു 3 തവണ പ്രസിദ്ധീകരിച്ച് അതിന്റെ രേഖകൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണു നിർദേശം. ഒരു പ്രധാന ദൃശ്യമാധ്യമത്തിലും 3 തവണ പരസ്യം ചെയ്യണം. ഇതേ രീതിയിലാണു പാർട്ടിയും ചെയ്യേണ്ടത്. ദൃശ്യമാധ്യമത്തിൽ പരസ്യം 7 സെക്കൻഡ് കാണിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ചെലവു തിരഞ്ഞെടുപ്പു പ്രചാരണ വകയിൽ ഉൾപ്പെടുത്താം. വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായരീതിയിൽ പ്രതിപാദിക്കുകയും ചെയ്യുന്നതു ശക്തമായ നടപടിക്ക് ഇടയാക്കും. കഴിഞ്ഞവർഷം സെപ്റ്റബംർ 9ലെ സുപ്രീം കേ‍ാടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് വിവരങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർഗദേശം.

MORE IN KERALA
SHOW MORE