ഭാവി എറണാകുളം എന്ന കാഴ്ചപ്പാടിലാണു പ്രചാരണം മുന്നോട്ടുപോകുന്നതെന്ന് ഇടതുസ്ഥാനാര്‍ഥി പി.രാജീവ്. കഴിഞ്ഞ തവണ ചിതറി പോയ വോട്ടുകൾ തിരിച്ചു പിടിക്കുക എന്നതാണു ലക്ഷ്യം. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പി.രാജീവ്.
രാജ്യസഭയിലെ പ്രവർത്തനവും സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിലുളള ഇടപെടലുകളും തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് പി.രാജീവ്. താന്‍ നടപ്പാക്കിയ ജൈവകൃഷിയും കനിവ് പദ്ധതിയുമെല്ലാം ജനം ഏറ്റെടുത്തിരുന്നു. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ എറണാകുളത്ത് പ്രതിഫലിക്കില്ല. എല്ലാ വിഭാഗം ആളുകളിൽ നിന്നും നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നും രാജീവ് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായിരിക്കില്ല, നാടിന്റെ വികസനത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. എറണാകുളത്തു മാത്രമേ വികസനം ഉണ്ടാകാവൂ എന്ന അഭിപ്രായമില്ല. മറ്റുജില്ലകളിലേയ്ക്കും വികസനം വ്യാപിക്കണമെന്നാണ് നിലപാട്. മോദിയുടെ ഭരണത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വാഭാവം അപകടത്തിലായി. വിദ്യാഭ്യാസം, ശാസ്ത്രം, പ്രതിരോധം എന്നീ മേഖലകളെല്ലാം വർഗീയ വൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും രാജീവ് കുറ്റപ്പെടുത്തി.