രാഹുലിനെ 'പപ്പു'വെന്ന് വിളിച്ച് ദേശാഭിമാനി; മാന്യതയ‌ുണ്ടെങ്കിൽ മാപ്പുപറയണം: ബൽറാം

balram-rahul-gandhi-01-04
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് അഭിസംബോധന ചെയ്ത ദേശാഭിമാനി എഡിറ്റോറിയലിനെതിരെ വി ടി ബൽറാം എംഎൽഎ. ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ മലയാള മാധ്യമലോകത്തിന് തന്നെ അപമാനമാണെന്ന് ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. അമേഠിക്ക് പുറമെ വയനാടും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തയാണ് ലേഖനത്തിനാധാരം. 

'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് വിമർശനം. എറണാകുളത്തെ സിപിഎം സ്ഥാനാർഥി കൂടിയായ പി രാജീവാണ് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് അദ്ദേഹത്തിന്റെ കൂടി നിലവാരത്തെ വെളിപ്പെടുത്തുന്നു. മാന്യതയുണ്ടെങ്കിൽ പി.രാജീവ് മാപ്പുപറയണമെന്ന് ബൽറാം ആവശ്യപ്പെട്ടു. 

കുറിപ്പ് വായിക്കാം:

സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം.

സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം.

MORE IN KERALA
SHOW MORE