വേനൽ കടുത്തതോടെ കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ വരള്‍ച്ച രൂക്ഷമായി. ജലസ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ കുടിവെള്ളം പോലും പ്രദേശത്ത് കിട്ടാനില്ല. ലക്ഷങ്ങള്‍ മുടക്കി നാട്ടിലുടനീളം തുടങ്ങിയ കുടിവെള്ള പദ്ധതികളും നോക്കുകുത്തികളായി മാറി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലാണ് വരള്‍ച്ച രൂക്ഷം. പഞ്ചായത്തിലെ വട്ടകപ്പാറ, കൊടുവന്താനം, കല്ലുങ്കല്‍ കോളനി, പത്തേക്കര്‍, നാച്ചിക്കോളനി മേഖലകളിലെ ജലസ്രോതസുകളില്‍ ഒരു കപ്പ് വെള്ളം പോലും ശേഖരിക്കാനില്ല. കിണറുകള്‍ പൂര്‍ണമായും വറ്റി വരണ്ടു. മുന്നൂറിലേറെ കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
വേനലില്‍ വെള്ളമെത്തിക്കാന്‍ നാടുനീളെ പൈപ്പിട്ട് സജ്ജമാക്കിയ കുടിവെള്ള പദ്ധതികളൊന്നും ലക്ഷ്യംകണ്ടില്ല. കുഴല്‍കിണറുകള്‍പോലും വറ്റിവരണ്ടതോടെ വെള്ളം വിലക്കൊടുത്ത് വാങ്ങുകയാണ് നാട്ടുകാര്‍. വര്‍ഷക്കാലത്ത് മലയോര മേഖലകളിലെല്ലാം വെള്ളം സുലഭമാണ്. ഇത് സംഭരിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് വേനലില്‍ മലയോരം വരണ്ടുണങ്ങാന്‍ കാരണം.