തിരഞ്ഞെടുപ്പ് കാലത്തെത്തിയ തിരുനക്കര പൂരവും കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ ആവേശമാക്കി. പുരുഷാരത്തിനിടയില്‍ നിറഞ്ഞു നിന്ന മൂന്ന് സ്ഥാനാര്‍ഥികളും വോട്ടുറപ്പിക്കാനും മറന്നില്ല.
തിരുനക്കര ക്ഷേത്രമുറ്റത്ത് തലയെടുപ്പോടെ 22 ഗജവീരന്‍മാര്‍ അണി നിരന്നു. മേളപ്പെരുമതീര്‍ത്ത ആൽത്തറമേളവും കൂടിയയതോടെ നഗരം ഉത്സവ ലഹരിയിലായി. പുരുഷാരത്തിനിടയിലേക്ക് ആദ്യം എത്തിയ സ്ഥാനാര്‍ഥി തോമസ് ചഴികാടന്‍. ഗജവീരന്‍മാരെ കാത്തുനിന്ന പൂരപ്രേമികള്‍ക്ക് കൈക്കൊടുത്ത് ചാഴികാടന്‍ വരവറിയിച്ചു. തിടമ്പേറ്റിയ കൊമ്പന്‍ ഭാരത് വിനോദ് എത്തുന്നതിന് തൊട്ടുമുന്‍പ് പതിവ് ചിരിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവനെത്തി. സെല്‍ഫിയും ഷേക്ക്ഹാന്‍ഡുമായി വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയെ വളഞ്ഞതോടെ പൂരപ്പറമ്പില്‍ തിരഞ്ഞെടുപ്പിന്‍റെ ആവേശം.
അധികം വൈകാതെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസും പൂരപ്പറമ്പില്‍ ഹാജരായി. മൂന്നാമത്തെ സ്ഥാനാര്‍ഥിയെയും പൂരപ്രേമികള്‍ ആവേശത്തോടെ എതിരേറ്റു. പ്രചാരണ പരിപാടികള്‍ക്ക് ഇടവേള നല്‍കിയാണ് പൂരാവേശത്തിലേക്ക് സ്ഥാനാര്‍ഥികള്‍ പാഞ്ഞെത്തിയത്.