ചർച്ചകൾ പൂർത്തിയാകും മുമ്പേ പ്രതാപന്റെ പേരിൽ ചുമരെഴുത്ത്

tn-pratapan
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പൂര്‍ത്തിയാകും മുമ്പേ തൃശൂരില്‍ ടി.എന്‍.പ്രതാപന്‍റെ പേരില്‍ ചുമരെഴുത്തു തുടങ്ങി. ഡി.സി.സി. പ്രസിഡന്‍റായ പ്രതാപന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പു ലഭിച്ചതോടെ പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങുകയായിരുന്നു

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്പേ തൃശൂരില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയായി. തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ ടി.എന്‍.പ്രതാപന്‍റെ പേരിലാണ് ചുമരെഴുത്തുകള്‍. തൃശൂര്‍ സീറ്റില്‍ മറ്റു പല പേരുകളും നേരത്തെ സജീവമായിരുന്നു.

അവസാന റൗണ്ടില്‍ പ്രതാപന്‍ മാത്രമാണെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഈ ആത്മവിശ്വാസത്തിലാണ് ചുമരെഴുത്തുകള്‍. ദേശീയ മല്‍സ്യതൊഴിലാളി സമ്മേളനം ജന്‍മനാട്ടില്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്നെ പ്രതാപന്‍ കൊണ്ടുവന്നിരുന്നു. സംഘാടന മികവിന് പ്രതാപന്‍ കയ്യടി നേടിയിരുന്നു. ചുമരെഴുത്തു മാറ്റേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

MORE IN KERALA
SHOW MORE