‘എന്റെ മോനെ അവര് വെട്ടിക്കൊന്നു സാറെ. ഞാൻ വിളിച്ചപ്പോഴെല്ലാം ഇപ്പം വരാം അച്ഛാ എന്ന് എന്റെ കുഞ്ഞ് എന്നോട് പറഞ്ഞതാ... പിന്നീട് വിളിച്ചപ്പോൾ അവൻ ഫോണെടുത്തില്ല... അവര് വെട്ടിക്കൊന്നു സാറെ..’ ഉമ്മൻ ചാണ്ടിയുടെ ഇരുകൈകളും ചേർത്ത് പിടിച്ച് കൃപേഷിന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു. കണ്ണീർത്തുള്ളികൾ ആ കൈകളിൽ പതിക്കുമ്പോൾ അതിന്റെ ചൂട് ആഴിന്നിറങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കൈകളിൽ മാത്രമായിരുന്നില്ല. അവിടെ കൂടിനിന്ന ഒരോത്തരുടെയും ഉള്ളിലേക്കായിരുന്നു. അത്രത്തോളം ഹൃദയഭേദകമായിരുന്നു കൂടിക്കാഴ്ച. ഇൗ സങ്കടത്തിന് മുന്നിൽ ഉമ്മൻ ചാണ്ടിയും വിതുമ്പിപ്പോയി.
ഇന്ന് രാവിലെയാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. മകന്റെ മരണത്തെക്കുറിച്ച് വിങ്ങിപ്പൊട്ടിയ കൃപേഷിന്റെ പിതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉമ്മന്‍ ചാണ്ടിക്കും കണ്ണുനിറഞ്ഞു. വിഡിയോ കാണാം.
പെരിയ ഇരട്ടക്കൊല നടത്തിയത് താനും കസ്റ്റഡിയിലുള്ളവരില്‍ രണ്ടുപേരുംകൂടി ചേര്‍ന്നാണെന്ന് അറസ്റ്റിലായ പീതാംബരന്‍റെ മൊഴി ഇതിനിടെ പുറത്തുവന്നു. ക്വട്ടേഷന്‍ സംഘത്തിന്‍റെ സാന്നിധ്യം പീതാംബരന്‍ തള്ളി. ഇതേ മൊഴിയില്‍ കസ്റ്റഡിയിലുള്ള സാധ്യത പൂര്‍ണമായി ആറുപേരും ഉറച്ചുനില്‍ക്കുന്നു. ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ക്വട്ടേഷന്‍ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ പീതാംബരനെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ളവരില്‍ ചിലരുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.