അച്ഛനു മക്കളുടെ സ്നേഹചുംബനം, സല്യൂട്ട്; ഓർമകളിൽ ഇനി വീരനക്ഷത്രം

vasanthakumar-funeral
SHARE

ഇടറിയ കണ്ഠങ്ങളോടെ, നിറഞ്ഞുതൂവിയ മിഴികളോടെ വീരനായകനെ ജന്മനാട് ഹൃദയത്തിൽ ഏറ്റുവാങ്ങി. കശ്മീരിൽ വീരമൃത്യു വരിച്ച ഹവിൽദാർ വി.വി.വസന്തകുമാറിനു വിടനൽകാൻ നിരയായെത്തിയ ജനസഞ്ചയം മൗനമായി പ്രഖ്യാപിച്ചു: ‘ധീരന്മാർക്കു മരണമില്ല, അവർ ഈ നാടിന്റെ മനസ്സിൽ എക്കാലവും ജീവിക്കും’. രാജ്യം ചിതറാതിക്കാനുള്ള കാവലിനിടെ ചിതറിത്തെറിച്ച യോദ്ധാവിന് ആദരവോടെ അന്ത്യയാത്ര. വൈകിട്ട് ആറോടെടെയാണ് ഭൗതികദേഹം പൂക്കോട് സർവകലാശാലയ്ക്കു സമീപത്തെ വാഴക്കണ്ടിയിൽ വീട്ടിലെത്തിയത്

പെട്ടിയിലടച്ചെത്തിയ പ്രിയതമനെ അവസാനമായി ഒരുനോക്കു കാണാൻപോലും സാധിക്കാതെ ഭാര്യ ഷീന തളർന്നുവീണു. അമ്മ ശാന്ത അലമുറയിട്ടുകരഞ്ഞു. മക്കളായ അനാമികയും അമർദീപും അച്ഛന്റെ പേടകത്തെ സ്നേഹവായ്പോടെ ചുംബിച്ചു. അനാമിക വിതുമ്പലോടെ പ്രണാമം അർപ്പിച്ചു. അച്ഛൻ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന യാഥാർഥ്യം തിരിച്ചറിയാനാകാതെ അമർദീപ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിർദേശപ്രകാശം സല്യൂട്ട് നൽകി. 

രാത്രി 10നു തൃക്കൈപ്പറ്റയിലെ മുള്ളകുറുമ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. 

അവിടെവരെ ധീരജവാനെ അനുഗമിച്ചവരിലേറെയും വസന്തകുമാറിനെ ഇതുവരെ അറിയാതിരുന്നവർ. എങ്കിലും, മരണവാർത്ത കേട്ടതുമുതൽ അവരെല്ലാം വസന്തകുമാറിന്റെ എല്ലാമെല്ലാമായി. വസന്തകുമാറിനെ സ്വന്തം കൂടപ്പിറപ്പോ ചങ്ങാതിയോ മകനോ ആയി നെഞ്ചേറ്റിയാണ് ആയിരങ്ങൾ മടങ്ങിയത്

MORE IN KERALA
SHOW MORE