നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പണം പിരിക്കാന്‍ ലേബര്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതാണ് വന്‍ കുടിശികയ്ക്ക് കാരണമെന്ന് ക്ഷേമനിധിബോര്‍ഡും തൊഴിലാളി സംഘടനകളും. ആറായിരം കോടിയാണ് സെസ് ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത്. സെസ്സ് പിരിവ് ചുമതല ത്രിതലപഞ്ചായത്തുകള്‍ക്ക് മടക്കിനല്‍കണമെന്ന് ബോര്‍ഡ്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിര്‍മ്മാണ തൊഴിലാളിക്ഷേമനിധിയിലേക്ക് സെസ്സ് പിരിച്ചെടുത്തിരുന്നത് ത്രിതലപഞ്ചായത്തുകളായിരുന്നു. ക്ഷേമനിധിയിലേക്ക് പണം നല്‍കിയാലെ കെട്ടിട നമ്പര്‍നല്‍കൂ എന്നതായിരുന്നു രീതി. എന്നാല്‍കേന്ദ്രനിയമത്തെ കൂട്ടുപിടിച്ച് സംസഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഈ ചുമതല ലേബര്‍ ഒാഫീസര്‍മാരെ ഏല്‍പ്പിച്ചു. ഇതോടെ സെസ്സ് പിരിവും തകിടം മറിഞ്ഞു.
പിരിഞ്ഞ്കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ തടസ്സങ്ങള്‍ പലതാണ്. സമയബന്ധിതമായി സെസ് ഈടാക്കാതെ പത്തും പതിനഞ്ചും വര്‍ഷം മുന്‍പ് പണിഞ്ഞകെട്ടിടങ്ങള്‍ക്ക് നോട്ടിസ് നല്‍കും. ഉടമ അപ്പീല്‍പോകുകയും സ്്റ്റേ വാങ്ങുകയും ചെയ്യും. ഇതോടെ സെസ്സ് പിരിവും അവസാനിക്കും.
സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്ന പരിഹാരം കണ്ടില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടതുക പിരിച്ചെടുക്കാനുമാവില്ല, ക്ഷേമനിധിയുടെ ലക്ഷ്യം തന്നെ നഷ്ടപ്പെടുകയും ചെയ്യും.