പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തി പോക്സോ കേസ് തന്നെ ഇല്ലാതാക്കാനുളള പ്രതിഭാഗത്തിന്റെ ശ്രമം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രോസിക്യൂഷൻ പൊളിച്ചത്. ആശുപത്രിയിലെ ജനനരേഖ നശിപ്പിച്ചിട്ടുപോലും ഫാദർ റോബിനെതിരെ ശക്തമായ തെളിവുകൾ നിരത്താനായതോടെ ശിക്ഷ ഉറപ്പാക്കാനായി.
ഇരയായ പെണ്‍കുട്ടിയും മാതാപിതാക്കളുമടക്കം പ്രോസിക്യൂഷനെതിരെ അണിനിരന്നിട്ടും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാനായി. ഇതാണ് കേസില്‍ നിര്‍ണായകമായത്.
1999 ല്‍ ജനിച്ച പെണ്‍കുട്ടിക്ക് കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ 16 വയസെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ 1997ല്‍ പെണ്‍കുട്ടി ജനനിച്ചെന്നാണ് മാതാപിതാക്കൾ പറയുന്നത്. പ്രായപൂർത്തിയായിരുന്നെന്നും ഉഭയസമ്മത പ്രകാരമാണ് ഫാ.റോബിനുമായി ബന്ധപ്പെട്ടതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും കോടതിയിൽ മൊഴിയും നൽകി. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാനുളള പ്രാഥമിക രേഖയായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രേഖകള്‍ നശിപ്പിക്കപ്പെട്ടു. മുനിസിപ്പാലിയിറ്റിയിലെ ജനന സർട്ടിഫിക്കറ്റും ലൈഫ് ബെർത്ത് സർട്ടിഫിക്കേറ്റുമടക്കമുള്ള രേഖകളും ഡോക്ടറുടെ മൊഴിയുമാണ് പ്രതിസന്ധി മറികടക്കാന്‍ പ്രോസിക്യൂഷന് സഹായകമായത്.
ഇരായായ പെണ്‍കുട്ടിയടക്കം പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിട്ടും പ്രായം തെളിയിക്കാനായതോടെ കേസ് ശക്തമായി നിലനിലനിര്‍ത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതോടെ 12 വയസു മുതൽ പെണ്കുട്ടിയെ പീഡിപ്പിക്കുണ്ടെന്ന കണ്ടെത്തലേക്ക് കോടതിക്ക് എത്താനും ഫാ.റോബിന്റെ ശിക്ഷയുടെ കാഠിന്യം കൂട്ടാനും പ്രോസിക്യൂഷന് കഴിഞ്ഞു.