രോഗിയുടെ ശരീരത്തിൽ ട്രേ വച്ചതിന് നഴ്സിന്റെ കാലിലും അതേ ട്രേ വച്ചു ശിക്ഷ; സംഭവം കോട്ടയത്ത്

nurse-tray
SHARE

രോഗിയുടെ ശരീരത്തിൽ ട്രേ വച്ചതിന് നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോൺ എസ്. കുര്യനെതിരെ നഴ്സ് പരാതി നൽകി. ആശുപത്രി അധികൃതർ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. ഡോക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജിലെ നഴ്സുമാർ ഇന്നു രാവിലെ എട്ടിനു പണിമുടക്കും. നഴ്സുമാർ അംഗങ്ങളായ എല്ലാ സംഘടനകളും ഇന്നു പണിമുടക്കും.

ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ചയാണു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോൺ എസ്. കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലിൽ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്

ട്രേ മറന്നു വച്ച നഴ്സിനെ വിളിച്ചു വരുത്തിയ ഡോക്ടർ, രോഗികളെ പരിചരിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നു പറഞ്ഞു ശാസിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലെ ഒഴിഞ്ഞു കിടക്കുന്ന കിടക്കയിൽ കാലിൽ ഇതേ ട്രേയുമായി കിടക്കാൻ നഴ്സിനോടു നിർദേശിച്ചു. പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു നഴ്സ്.

അത്യാസന്ന നിലയിലുള്ള മറ്റൊരു രോഗിയെ പരിചരിക്കാനായി പെട്ടെന്ന് പോകേണ്ടി വന്നപ്പോൾ നഴ്സ് ട്രേ മറന്നുപോയതാണെന്നു കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഹെന ദേവദാസ് പറഞ്ഞു. ഭാരം കുറഞ്ഞ സാധനങ്ങളാണു ട്രേയിൽ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്ടർ വഴങ്ങിയില്ലെന്നും റൗണ്ട്സ് കഴിയുന്നതുവരെ കട്ടിലിൽ കിടത്തിയെന്നും ഹെന പറയുന്നു

അതേസമയം നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോൺ എസ്. കുര്യൻ അറിയിച്ചു. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരകിലോ ഭാരമുള്ള രണ്ടു ട്രേകൾ നഴ്സ് വച്ചത്. ഇതിൽ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോൺ പറയുന്നു. ചെയ്തതു തെറ്റാണെങ്കിൽ നഴ്സിനോടു ക്ഷമ ചോദിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുളള കമ്മിഷനെ ചുമതലപ്പെടുത്തി

MORE IN KERALA
SHOW MORE