മൂന്നാർ മാരത്തണിൽ ഒന്നാമതെത്തി ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ്. റൺ ഫൺ ഹെൽത്ത് വനിതാവിഭാഗത്തിലാണ് രേണുവിന്റെ നേട്ടം.
മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂട് സ്റ്റേഡിയത്തിൽ നിന്ന് ഹാഫ് മാരത്തണിന്റെ ഉദ്ഘാടനം നിർവഹിച്ചതും രേണുവായിരുന്നു. ഏഴ് കിലോമീറ്റർ മത്സരത്തിൽ 300 വനിതകൾ പങ്കെടുത്തു. പഴയ മൂന്നാറിൽ വിവാദത്തിലായ വനിതാ വ്യവസായകേന്ദ്രത്തിന്റെ അടുത്താണ് രേണു മാരത്തൺ ഫിനിഷ് ചെയ്തത്.
മത്സരത്തിൽ വിജയിച്ച ശേഷം സബ് കലക്ടർ നേരെ എത്തിയത് എസ് രാജേന്ദ്രന്റെ വീടിന് സമീപത്തേക്കാണ്. ഇവിടെ മറ്റൊരു അനധികൃത നിർമാണം സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വില്ലേജ് ഓഫീസർക്ക് നിർദേശവും നൽകി.
എംഎൽഎയെ തള്ളി സിപിഎം
എസ് രാജേന്ദ്രൻ എം എൽ എ യെ തള്ളി സി പി എം. ദേവികുളം സബ്കലക്ടർക്ക് എതിരായ പരാമർശം അനുചിതമെന്ന് സി പി എം ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖേദപ്രകടനം നടത്തുമ്പോഴും എം എൽ എ സ്വീകരിച്ചത് തെറ്റായ നിലപാടെന്ന് മന്ത്രി എം എം മണി. ശിക്ഷാ നടപടി കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി. സമത്വവും സ്ത്രീ ശാക്തീകരണവും മുഖമുദ്രയാക്കിയ പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് എം എൽ എ സബ് കളക്ടർക്ക് എതിരായി നടത്തിയ പരാമർശങ്ങളെന്ന് പാർട്ടി കണ്ടെത്തി. എം എൽ എ നടത്തിയ പരാമർശങ്ങൾ തള്ളിയ പാർട്ടി ഉചിതമായ ശിക്ഷാ നടപടി പിന്നീട് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും.
പരാമർശങ്ങൾ പാർട്ടി കാഴ്ചപ്പാടുകൾക്ക് വിരുദ്ധവും ദൗർഭാഗ്യകരവുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെട്ടുത്തി. കോൺഗ്രസ്സ് ഡി സി സി അംഗം പഞ്ചായത്ത് പ്രസിഡന്റായ മൂന്നാറിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജനപ്രതിനിധിയെന്ന നിലയിൽ എം എൽ എ സ്വീകരിക്കേണ്ടിയിരുന്നത്.
എസ് രാജേന്ദ്രൻ എത്താതിരുന്നതിനാൻ അദ്ദേഹം കൂടിയുള്ള കമ്മറ്റിയിൽ ശിക്ഷാ നടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. ലോക് സഭാ തിരഞ്ഞെടുപ്പു അടുത്തെത്തിയ സാഹചര്യത്തിൽ മുഖം രക്ഷിക്കുന്നതിനും, പ്രശ്ന പരിഹാരത്തിനുമുള്ള പാർട്ടി ഇടപെടൽ വ്യെക്തമാക്കുന്നതാണ് ഈ തീരുമാനങ്ങൾ.