ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയത് സിപിഎമ്മിന് തിരിച്ചടിയാകും. പ്രചാരണരംഗത്ത് നിന്ന് ജയരാജനെ പിറകോട്ടടിക്കാനും അക്രമരാഷ്ട്രീയം സിപിഎമ്മിന്‍റെ വഴിയാണെന്നാരോപിക്കാനും യുഡിഎഫും ബിജെപിയും ഇതുപയോഗിക്കും. ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിടുന്ന സിപിഎമ്മിന് ഷുഹൈബിന് പുറമെ ഷുക്കൂർ കേസും തലവേദനയാകുമെന്നുറപ്പാണ്.
അരിയില്‍ ഷുക്കൂര്‍വധക്കേസില്‍ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ സി.ബി.െഎ കുറ്റപത്രം സമര്‍പ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം ആരോപിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കുക അത്ര എളുപ്പമാവില്ല. മലബാറിലെ ശക്തനായ നേതാവായ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രചാരണരംഗത്ത് പ്രതിരോധിക്കുക ഇതുപയോഗിച്ചാകുമെന്നുറപ്പാണ്. ന്യൂനപക്ഷ വോട്ടുകള്‍ നോട്ടമിടുന്ന സിപിഎമ്മിനെ യുഡിഎഫും ബിജെപിയും ചെറുക്കുക ഷുഹൈബ്, ഷുക്കൂര്‍ വധക്കേസുകളുടെ പേരിലാകും. ഇത് മുന്നില്‍ കണ്ടാണ്
യുഡിഎഫും ബിജെപും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്ന് കോടിയേരി ആരോപിച്ചത്.ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നില്ലെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിലെ കൊലപാതകങ്ങളുടെ ഗൂഢാലോചനാകേന്ദ്രം സി.പി.എം ഓഫീസാണന്ന് തെളിഞ്ഞുവെന്നായിരുന്നു മുസ്‌ലിം ലീഗിന്‍റെ പ്രതികരണം
ഷുക്കൂര്‍ വധക്കേസിലെ പൊലീസ് അന്വേഷണം പോരെന്ന് തോന്നിയതിനാലാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് ജസ്റ്റീസ് കെമല്‍പാഷ പറഞ്ഞു.
മുഖ്യന്ത്രിയുടെയും പാര്‍ട്ടിസെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറി കൊലപാതക്കേസിലെ പ്രതിയാണെന്ന പ്രചാരണം തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുമുയര്‍ത്തിയേക്കും.